മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക. ഫ്രാന്‍സിസ് മാര്‍പാപ്പ, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ലളിതമായ ചടങ്ങുകള്‍ മതിയെന്ന ബെനഡിക്ട് പാപ്പയുടെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകള്‍. പോപ്പിനെ അവസാനമായി ഇതുവരെ കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പിന്റെ മൃതദേഹം മൂന്നു ദിവസം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി ഓരോ മണിക്കൂറിലും ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.
കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കും.
ഒരു ലക്ഷം വിശ്വാസികളാണ് പാപ്പയെ അവസാനമായി ഒരുനോക്കു കാണുവാന്‍ എത്തിയത്. ബസലിക്കയില്‍ ലൈയിംഗ് ഇന്‍ ദി സ്റ്റേറ്റില്‍ കിടത്തിയ ഭൗതീകശരീരം കാണാന്‍ പ്രതിദിനം 30,000 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്.
ബിഷപ്പിന്റെ തലപ്പാവും, വസ്ത്രവും, ചുവപ്പ് മേലാടയും അണിയിച്ച ഭൗതീകശരീരത്തില്‍, കൈകളില്‍ റോസറിയും വെച്ചിട്ടുണ്ട്.
യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന് അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു.
ആറു നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം ചെയ്തത്. രാഷ്ട്രീയത്തില്‍ കൈകടത്താതെ ആത്‌മീയതയില്‍ അടിയുറച്ചു നിന്ന് എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം.