സ്‌കോട്‌ലന്‍ഡില്‍ മരണമടഞ്ഞ സുനില്‍ ജോര്‍ജിനു ഭാര്യ റേച്ചലിന്റെ കുഴിമാടത്തിനു അരികെ അന്ത്യവിശ്രമം. ഫെബ്രുവരി ആറാം തിയതി പനി മൂര്‍ച്ഛിച്ചു സ്‌കോട്‌ലന്‍ഡിലെ വിദൂര ഗ്രാമമായ ഫോര്‍ട്ട് വില്യമിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെ ത്തുകയായിരുന്നു 45 കാരനായ സുനില്‍ ജോര്‍ജിനെ.
കുട്ടികള്‍ ഇല്ലാതിരുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് വിധി ക്യാന്‍സര്‍ രൂപത്തില്‍ എത്തിയാണ് കോവിഡ് ലോക് ഡൗണ്‍ കാലത്തു റേച്ചലിന്റെ ജീവിതം തട്ടിയെടുക്കുന്നത്. ലണ്ടനില്‍ സന്തോഷ പൂര്‍വ ജീവിതം നയിക്കുന്നതിനിടെയാണ് റേച്ചലിന് രോഗം കണ്ടെത്തുന്നത്. തുടര്‍ന്ന് ശാന്തമായ ജീവിതത്തിനായി ഇരുവരും റീഡിങ്ങിലേക്ക് കൂടു മാറുന്നത്.
ഫോര്‍ട്ട് വില്യമില്‍ എത്തി ഒരു ബ്രെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് കേന്ദ്രം സ്വന്തമാക്കി അവിടെ തന്നെ താമസം തുടങ്ങുക ആയിരുന്നു സുനില്‍. അമ്മയും മറ്റു ബന്ധുക്കളും ആയൊക്കെ നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന സുനില്‍ ഒരു മാസം മുന്‍പ് നാട്ടില്‍ എത്തി കാനഡയില്‍ ഉള്ള സഹോദരിയും കുഞ്ഞിന്റെ മാമോദീസ അടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നതുമാണ്.
തുടര്‍ന്ന് യുകെയില്‍ മടങ്ങിയെത്തിയ സുനില്‍ പനി പിടിച്ചു ക്ഷീണിതനായാണ് ഒടുവില്‍ കാനഡയില്‍ മകള്‍ക്കൊപ്പം താമസിക്കുന്ന അമ്മയുമായി സംസാരിക്കുന്നത്. ഡോക്ടറെ കാണാന്‍ ഉപദേശിച്ച അമ്മയോട് ശ്രമിക്കുകയാണ് എന്ന് പറഞ്ഞ സുനിലിനെ താമസസ്ഥലത്തെ ജീവനക്കാരി എത്തി വിളിക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.
ഫ്യൂണറല്‍ ഡയറക്ടര്‍ ഓഫിസിന്റെ ഹാളില്‍ വച്ചാണ് വ്യാഴാഴ്ച സുനിലിന് അവസാനമായി അന്ത്യ ചുംബനം നല്കാന്‍ കുടുംബത്തിന് അവസരം നല്‍കിയത്. സുനിലിന്റെ അടുത്ത സുഹൃത്തുക്കളും ഏതാനും പരിചയക്കാരും ബ്രിസ്റ്റോളില്‍ താമസികുന്ന ഉറ്റ ബന്ധുവായ തോമസും അടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
ഉച്ചക്ക് ഒന്നരയോടെ സെന്റ് ജെയിംസ് പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ ഫാ ക്രിസ്റ്റര്‍ ഹീപ്‌സാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലിയത്. മരണ വിവരമറിഞ്ഞു കാനഡയില്‍ നിന്നും എത്തിയ അമ്മ ഡോ വത്സല മോഹന്‍ ജോര്‍ജും സഹോദരി വിനുവും ഭര്‍ത്താവ് അഗസ്റ്റിനും ദുഃഖം താങ്ങാനാവാതെ നില്‍ക്കുകയായിരുന്നു. റേച്ചലിന്റെ മാതാപിതാക്കളായ ടി എസ ബേബി , അന്നമ്മ കെ ജെയും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും കുഞ്ഞുങ്ങളും അടക്കം സുനിലിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും റീഡിങില്‍ എത്തി.
ഊട്ടിയിലും തുടര്‍ന്ന് തിരുവനതപുരം കേന്ദ്രീയ വിദ്യാലയത്തിലും പഠിച്ച സുനില്‍ ഡോക്ടര്‍മാരായ മാതാപിതാക്കളുടെ മിടുക്കനായ കുട്ടിയായായാണ് സഹപാടികള്‍ക്കിടയില്‍ വളര്‍ന്നു വന്നത്. ബാംഗ്ലൂര്‍ രാമയ്യ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും എന്‍ജിനിയറിങ് പാസായ സുനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സില്‍ മാസ്റ്റേഴ്‌സ് പഠിക്കാനായാണ് ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. സൗമന്യയും സന്തോഷവും സങ്കടവും ഒക്കെ ഉള്ളിലൊതുക്കി, പ്രകടനത്തില്‍ വിശ്വസിക്കാത്ത വിധമുള്ള വ്യക്തിതം ആയിരുന്നു സുനിലെന്നാണ് സഹോദരി വിനു ഓര്‍മ്മക്കുറിപ്പില്‍ പങ്കുവച്ചത്.
ഭാര്യ റേച്ചല്‍ ക്യാന്‍സര്‍ ബാധിത ആയപ്പോഴും ധൈര്യമായി കൂടെ നിന്നതു സുനിലാണ്. അക്കാരണത്താല്‍ മരണം വരെയും റേച്ചല്‍ വേദനയറിയാതെ സുനിലിന്റെ സാമിപ്യം അനുഭവിക്കുക ആയിരുന്നു. എന്നാല്‍ സുനില്‍ എത്രമാത്രം ആഴത്തിലാണ് ഭാര്യയുടെ സ്‌നേഹം അറിഞ്ഞിരുന്നതെന്നും അനുഭവിച്ചിരുന്നതെന്നും കുടുംബം പോലും മനസിലാക്കിയത് റേച്ചലിന്റെ വേര്‍പാടിന് ശേഷമാണ്.. ഭാര്യയുടെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ നിന്നും സുനില്‍ ഒരുപക്ഷെ ഒരിക്കലും മോചിതനായിരുന്നില്ല എന്നാണ് ഇപ്പോള്‍ കുടുംബവും വിശ്വസിക്കുന്നത്. അതിനാല്‍ റേച്ചലിനൊപ്പം ഭൂമിയില്‍ കഴിഞ്ഞതിനേക്കാള്‍ സന്തോഷവാനായിരിക്കും എന്ന ചിന്തയോടെയാണ് പ്രിയപ്പെട്ടവര്‍ അവസാന പിടി മണ്ണ് വിതറി സ്‌നേഹനിധിയായ സുനിലിനെ യാത്രയാക്കിയത്.