യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖവാര്‍ത്തകള്‍. മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞതാണ് അതില്‍ ഒടുവിലത്തേത്. ബ്രിസ്റ്റോള്‍ പള്ളിയ്ക്കരികില്‍ താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജുവാണ് മരണമടഞ്ഞത്. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന അഞ്ജു വിനോഷ് (34) ആണ് അന്തരിച്ചത്. ഗ്ലോസ്റ്ററില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു.
ഏപ്രിൽ 23നു കഠിനമായ തലവേദനയെ തുടര്‍ന്ന് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ട്യൂമര്‍ രോഗം മൂലമാണ് കഠിനമായ തലവേദന വരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് തിങ്കളാഴ്ച സര്‍ജറിക്ക് വിധേയയായി. സര്‍ജറിക്ക് ശേഷം എല്ലാവരോടും പ്രതികരിച്ചു തുടങ്ങിയ അഞ്ജു ബുധനാഴ്ചയോടെ സ്ട്രോക് വന്ന് അവശ നിലയില്‍ എത്തുകയായിരുന്നു. തുടര്‍ചികിത്സ നടക്കവേ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് മരണത്തിന് കീഴടങ്ങിയത്.
എട്ടു മാസം മുന്‍പാണ് നഴ്സിങ് ബിരുദധാരിയായ അഞ്ജു സീനിയര്‍ കെയര്‍ വീസയില്‍ യുകെയില്‍ എത്തുന്നത്. യുകെയില്‍ എത്തുംമുന്‍പ് പഞ്ചാബിലെ റയാന്‍ സ്കൂളിലെ നഴ്സായി ജോലി ചെയ്ത്തിരുന്നു. ഭര്‍ത്താവ് ചുങ്കത്തറ പനമണ്‍ മേലേക്കരിപ്പാച്ചേരിയില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസ് രണ്ടര മാസം മുന്‍പാണ് ഡിപെന്‍ഡന്റ് വീസയില്‍ അഞ്ജുവിന്റെ അടുത്തേക്ക് എത്തുന്നത്. എട്ടു വയസുള്ള അല്‍റെന്‍ ഏക മകനാണ്. മകന്‍ നാട്ടിലാണ് ഉള്ളത്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ്.
യുകെയില്‍ ബാത്ത് ബഥെല്‍ ഐപിസി ചര്‍ച്ചിലെ അംഗങ്ങളായിരുന്നു അഞ്ജുവും കുടുംബവും. അഞ്ജുവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തോടൊപ്പം സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒപ്പമുണ്ട്. യുകെയില്‍ മൃതദേഹം പൊതുദര്‍ശനം വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് ഐപിസി ചര്‍ച്ച് പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് നേതൃത്വം നല്‍കുന്നുണ്ട്. സംസ്കാരം പിന്നീട് നാട്ടില്‍.