യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മലയാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ 17 കാരന് 24 മാസം മാത്രം തടവുശിക്ഷ; എതിര്‍പ്പ് ശക്തം


ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരനായ പ്രതിയ്ക്ക് 24 മാസം മാത്രം തടവുശിക്ഷ വിധിച്ച് കോടതി. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലായിരുന്നു ജെറാള്‍ഡ് നെറ്റോ എന്ന തിരുവനന്തപുരം സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നത്. അതേസമയം വിധിയില്‍ കുടുംബത്തിന് തൃപ്തിയില്ല.

ജെറാള്‍ഡ് നെറ്റോയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡരികില്‍ മര്‍ദ്ദനമേറ്റ് അവശനായി കിടന്ന ജെറാള്‍ഡിനെ പോലീസിന്റെ പട്രോള്‍ സംഘമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ.

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ ഹോമിലും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയില്‍ സൂപ്പര്‍ വിഷനില്‍ ആയിരിക്കണം എന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം നടന്നതില്‍, മരണമടഞ്ഞ നെറ്റോക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.


അതേസമയം, പ്രതിക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ വിധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. വിചാരണ സമയത്ത് ജാമ്യത്തില്‍ ആയിരുന്ന പ്രതി രണ്ടു തവണ ഇലക്ട്രോണിക് ടാഗ് വ്യവസ്ഥകള്‍ ലംഘിച്ചിരുന്നു എന്നും അതിന്റെ പേരില്‍ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു എന്നും മകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് അക്‌സ്ബ്രിഡ്ജ് റോഡിലെ ഡ്യുക്ക് ഓഫ് യോര്‍ക്ക് പബ്ബില്‍ നിന്നിറങ്ങിയ ജെറാള്‍ഡ് റോഡിന്റെ മറുവശത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനും സുഹൃത്തുക്കള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കിയതായി പോലീസ് പറയുന്നു. എന്നാല്‍, ഈ കൗമാരക്കാരന്‍, ജെറാള്‍ഡിന്റെ പാന്റ് വലിച്ചൂരി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു ജെറാള്‍ഡ് നിലത്തു വീഴുന്നത്. ഒരിക്കല്‍ നിലത്തു വീണ് എഴുന്നേറ്റ അദ്ദേഹത്തെ വീണ്ടും തള്ളി താഴെയിടുന്ന സിസിടിവി ദൃശ്യം ലഭ്യമാണ്.

പ്രതിക്കൊപ്പമുണ്ടായിരുന്ന 20കാരന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ജെറാള്‍ഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികള്‍ പ്രദേശത്തു നിന്നും ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹായാഭ്യര്‍ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റന്‍ പോലീസ് പ്രദേശമാകെ സീല്‍ ചെയ്തു വളഞ്ഞ് പിടികൂടുകയായിരുന്നു.

  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions