അന്യഗ്രഹ ജീവിതത്തെകുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയത് 'ഡോണ്‍ ബോസ്‌കോ' എന്ന വ്യാജ മെയില്‍ ഐഡിയില്‍ നിന്ന്
അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളികള്‍ക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് വ്യാജ മെയില്‍ ഐഡിയില്‍ നിന്നെന്ന് പൊലീസ്. ഡോണ്‍ ബോസ്‌കോ എന്ന പേരിലാണ് വ്യാജ ഇ-മെയില്‍ ഐഡി തയ്യാറാക്കിയിരിക്കുന്നത്. എല്ലാത്തിനും നേതൃത്വം നല്‍കിയത് നവീനെന്ന നിഗമനത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകള്‍ക്ക് ഉണ്ടാകാത്ത വിധം ആസൂത്രിതമായിട്ടാണ് നവീന്‍ ഓരോ നീക്കങ്ങളും നടത്തിയിരിക്കുന്നത്.
നവീന്‍, ഭാര്യ ദേവി, സുഹൃത്തായ ആര്യ എന്നിവരാണ് മരിച്ചത്. ആദ്യം ഇത്തരം ആശയങ്ങളില്‍ ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രത്യേക സ്ഥലത്ത് എത്തി ജീവിതം അവസാനിപ്പിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ പുനര്‍ജന്മം ലഭിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായാണ് നിഗമനം. അതിനായിരിക്കാം അരുണാചലിലെ സീറോ തിരഞ്ഞെടുത്തതെന്നും പൊലീസ് സംശയിക്കുന്നു. ഈ പ്രദേശത്ത് ഇത്തരം അന്ധ വിശ്വാസങ്ങളുള്ള സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്.
ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയില്‍ സന്ദേശമാണ് പൊലീസിന്റെ പിടിവള്ളി. ഈ സന്ദേശത്തില്‍ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോണ്‍ ബോസ്ക്കോയെന്ന വ്യാജ മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോര്‍വേഡ് ചെയ്യുകയാണ് ചെയ്തത്. മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടില്‍ നിന്നുമിറങ്ങിയ നവീനും ഭാര്യയും 10 ദിവസം പലയിടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. നാല് ദിവസം തിരുവനന്തപരം കഴക്കൂട്ടത്തുണ്ടായിരുന്നു. എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പല ദിവസവും മൊബൈല്‍ ഓഫ് ചെയ്തിരുന്നു. 26ന് ആര്യയെ കണ്ടിട്ടുണ്ട്. അന്നാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. നവീനാണ് ടിക്കറ്റെടുത്തത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒഴിവാക്കാന്‍ നവീന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴക്കൂട്ടത്തുള്ള ട്രാവല്‍ ഏജന്‍സിയില്‍ നിന്നും മൂന്ന് പേര്‍ക്കുള്ള ടിക്കറ്റെടുത്തപ്പോഴും പണമായിട്ടാണ് തുക നല്‍കിയത്.
യാത്ര വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താതിരിക്കാനായിരുന്നു ഇതെന്ന് പൊലീസ് സംശയിക്കുന്നു. ഹോട്ടല്‍ മുറിയെടുത്തപ്പോഴും നവീന്‍ മറ്റുള്ളവരുടെ രേഖകള്‍ നല്‍കിയില്ല. ഇതിനിടെ ഞെരുമ്പ് മുറിക്കാനുള്ള ആയുധവും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുമെല്ലാം വാങ്ങിയിരുന്നു. എല്ലാം ആസൂത്രിതമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ആയുര്‍വേദ ഡോക്ടര്‍ ജോലിവിട്ട നവീനും ഭാര്യ ദേവിയും സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. കേക്ക് വില്‍പ്പനയായിരുന്ന വരുമാന മാര്‍ഗം. അവരുടെ കൈയില്‍ യാത്രക്കുള്ള പണം ഉള്‍പ്പെടെ എങ്ങനെ വന്നുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.