നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് കോടതികളിലായി മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് മെമ്മറി കാര്‍ഡ് കൈവശം വെച്ചതെന്നാണ് മൊഴിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജി പിഎ മഹേഷ്, വിചാരണ കോടതി മേധാവി താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു. 2018 ഡിസംബര്‍ 13 നാണ് ജില്ലാ ജഡ്ജിയുടെ പിഎ, മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചത്. രാത്രി 10.52 നായിരുന്നു മഹേഷ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെമ്മറി കാര്‍ഡ് തന്‍റെ ഫോണില്‍ ഇട്ട് പരിശോധിച്ചതെന്നാണ് പിഎ മഹേഷിന്റെ മൊഴി. 2022 ഫെബ്രുവരിയില്‍ ഈ ഫോണ്‍ യാത്രക്കിടെ നഷ്ടമായെന്നും മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്. 2021 ജൂലൈ 19 നാണ് വിചാരണ കോടതി മേധാവി മെമ്മറി കാര്‍ഡ് പരിശോധിച്ചത്. കോടതി ചെസ്റ്റില്‍ സൂക്ഷിക്കേണ്ട മെമ്മറി കാര്‍ഡാണ് താജുദ്ദീന്‍ എന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ചത്.
സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണമെന്നും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.