ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തേയ്ക്ക്
ഏകീകൃത കുര്‍ബാനയില്‍ അന്ത്യശാസനവുമായി സീറോമലബാര്‍ സഭ. സെന്റ് തോമസ് ദിനത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ വൈദികര്‍ സഭയില്‍നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കും. വൈദിക വിദ്യാര്‍ഥികളും വൈദികരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നുമുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി സഭാ കോടതികള്‍ അടക്കമുള്ളവ സ്ഥാപിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സിനഡിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, സഭയില്‍ മുഴുവനായും ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുര്‍ബാന രീതി നടപ്പിലാക്കുന്നതിനെ ഒരുവിഭാഗം വൈദികരും വിശ്വാസികളും എതിര്‍ക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് വിവിധ ചര്‍ച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനിടെ കഴിഞ്ഞ ദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലടക്കമുള്ളവര്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാര്‍പ്പാപ്പയുടെ ഓഫീസില്‍നിന്നുള്ള അന്തിമ നിര്‍ദേശപ്രകാരമാണ് പുതിയ സര്‍ക്കുലര്‍ പുറത്ത് ഇറക്കിയിരിക്കുന്നത്. ജൂണ്‍ 14നാണ് സിനഡ് ചേരുന്നത്. 16ന് പള്ളികളില്‍ ഇത് വായിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
സിറോ മലബാര്‍സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടിരുന്നു. വിഷയത്തില്‍ സിനഡ് തീരുമാനമെടുക്കാനും വ്യക്തിഗത സഭകളുടെ തീരുമാനങ്ങളെ താന്‍ മറികടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണു മാര്‍പാപ്പ പറഞ്ഞത്. ചര്‍ച്ചയിലൂടെ പ്രശ്‌നംപരിഹരിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്നാണ് എല്ലാ മെത്രാന്‍മാരും ഉള്‍പ്പെടുന്ന സിനഡ് ചേരുന്നത്.
എന്നാല്‍ സര്‍ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്നാണ് അതിരൂപത സഭാ സുതാര്യസമിതിയുടെ നിലപാട്. ജൂണ്‍ 14ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും എ.എം.ടി ആരോപിച്ചു.