'മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കു തമിഴ്‌നാട്ടില്‍ നിന്ന് കള്ളപ്പണം വന്നെന്ന ആരോപണത്തിന് പിന്നാലെ ഇ ഡി
200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ് . സിനിമയുടെ മുതല്‍മുടക്കാട്ടേ ഏകദേശം 17 കോടി. കുറഞ്ഞ മുടക്കില്‍ കൂടിയ ലാഭം. എന്നാല്‍ അതോടെ മഞ്ഞുമ്മലിന്റെ ദൗര്‍ഭാഗ്യവും തുടങ്ങുകയായിരുന്നു. മഞ്ഞുമ്മലും മലയാള സിനിമാരംഗവും ഒരു ഓളത്തില്‍ നില്‍ക്കേയാണ് നിര്‍മ്മാണതലത്തിലെ വഞ്ചന പുറത്തുവന്നത്.
പറവ ഫിലിംസിന്റെ ബാനറില്‍ നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടിലും ചേര്‍ന്നു. കളക്‌ഷന് അനുസരിച്ച് ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോള്‍, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിക്കപ്പെട്ടു.
എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്കോടതി, ഷോണ്‍ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിര്‍ദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിന്‍ അടക്കമുള്ളവര്‍ പല വാക്കുകളും നല്‍കി ബോധപൂര്‍വം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.
മഞ്ഞുമ്മലി'ന്റെ കളക്‌ഷന്‍ റെക്കാര്‍ഡുകള്‍ക്ക് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആണെന്നു വരുത്തിത്തീര്‍ത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി. തമിഴ്നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിര്‍മ്മാണസംരംഭങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. ഷോണ്‍ ആന്റണിയില്‍ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.