വയനാട് ഉരുള്‍പൊട്ടലില്‍ ഒരാഴ്ച പിന്നിട്ടിട്ടും കാണാതായ 180 ഓളം പേരുടെ വിവരമില്ല. മൃതദേഹം കണ്ടെത്തുന്നതിനായുള്ള അവസാനഘട്ട തിരച്ചിലുകളിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ . നാനൂറിലധികം പേരുടെ മരണം കണ്ട മഹാദുരന്തത്തില്‍ കാണാതായവരുടെ എണ്ണവും കേരളത്തിന് നടുക്കം സമ്മാനിക്കുന്നതാണ്. കിട്ടിയവയില്‍ ഭൂരിഭാഗവും ശരീര അവശിഷ്ടങ്ങളും അവയവങ്ങളും മാത്രമായിരുന്നു. കുടുംബത്തോടെ മരണപ്പെട്ടവരും നിരവധി.
ചാലിയാര്‍ നദീതടത്തിലും പരമ്പരാഗത മാര്‍ഗങ്ങളിലൂടെ കടന്നുപോകാന്‍ കഴിയാത്ത പ്രദേശങ്ങളിലുമാണ് ഇനി അവസാന ഘട്ട തിരച്ചിലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതല്‍ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോയെന്നറിയാന്‍ ഹെലികോപ്റ്ററില്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഏഴാം ദിവസമാണ് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തിങ്കളാഴ്ച സര്‍വമത പ്രാര്‍ത്ഥനയിലൂടെ 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും സംസ്‌കരിച്ചു. 30 മൃതദേഹങ്ങളില്‍ 14 സ്ത്രീകളും 13 പുരുഷന്മാരും ഉള്‍പ്പെടുന്നു, മൂന്ന് പുരുഷന്മാരോ സ്ത്രീകളോ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും കരയില്‍ 50 മീറ്ററോളം ആഴത്തില്‍ ചെളി അടിഞ്ഞ സ്ഥലങ്ങള്‍ സ്കാന്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) എംആര്‍ അജിത്കുമാര്‍ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകള്‍ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന തുടങ്ങും.
ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയില്‍ കൂട്ടമായി സംസ്കരിച്ചു. നാല്‍പ്പതോളം മൃതദേഹവും ഇരുന്നൂറോളം ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്.