വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം 'രണ്ടാം നിര്‍ഭയ'; മമത സര്‍ക്കാര്‍ വിയര്‍ക്കുന്നു
വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മമത സര്‍ക്കാരിനെതിരായ പോരാട്ടമായി മാറുന്നു. ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്ത ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നിലവില്‍ പൊലീസ് സിവിക് വളണ്ടിയര്‍ സഞ്ജയ് റോയി ആണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കല്‍ക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.
ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട 31കാരിയായ തങ്ങളുടെ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്, നീതി വേണം എന്ന് വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ പറയുന്നു.
'ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന്റെ തെളിവുകളെല്ലാം റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. സ്വകാര്യഭാഗങ്ങളില്‍ കടുത്ത രക്തസ്രാവം ഉണ്ടായി. രണ്ടു ചെവികളിലും മുറിപ്പാടുകളുണ്ട്. ബലപ്രയോഗത്തിനിടെ അവളെ നിശബ്ദയാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമാണ് ചുണ്ടുകളിലുണ്ടായ മുറിവുകള്‍. കഴുത്തിലെ കടിയേറ്റ പാടുകള്‍ ആക്രമണത്തിന്റെ ഭീകരത കൂടുതല്‍ വ്യക്തമാക്കുന്നു'- ഹര്‍ജിയില്‍ പറയുന്നു.
150 മില്ലിഗ്രാം ബീജം ശരീരത്തില്‍ കണ്ടെത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂട്ടബലാത്സംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
''വനിതാ ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ ആളവ് നോക്കുമ്പോള്‍, അത് ഒരാളുടേതാകില്ല. കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് ഇത് കാണിക്കുന്നത്''- ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്ടറേഴ്‌സ് അഡീഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സുബര്‍ണ ഗോസ്വാമി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഡോക്ടറുടെ കൊലയുമായി ബന്ധപ്പെട്ട് ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു.
അതിനിടെ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണം, ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.
അതേസമയം ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേദിച്ച് കേരളത്തിലും സമരം നടക്കുന്നുണ്ട്. സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഒ പി പൂര്‍ണമായി ബഹിഷ്‌കരിച്ചും വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഇന്ന് പണിമുടക്കും. യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.