പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഖാവിന് ചേര്‍ന്ന പണിയല്ല ശശി ചെയ്‌തതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് മുതിര്‍ന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോര്‍ട്ടിംഗിലാണ് വിമര്‍ശനം.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാര്‍ട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്‌ത്രീപീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവര്‍ത്തകനുമായി കൂടിക്കാഴ്‌ച നടത്തി വ്യാജരേഖകള്‍ നിര്‍മിക്കുകയും ചെയ്‌തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
നിരവധി ആരോപണങ്ങള്‍ ശശിക്കെതിരെ ഉയരുന്നുണ്ട്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടിയുടെ അറിവില്ലാതെ മണ്ണാര്‍ക്കാട് സഹകരണ കോളേജിന് വേണ്ടി ഓഹരികള്‍ സമാഹരിച്ചു.
വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സിപിഎം കമ്മീഷനെ നിയോഗിച്ചിരുന്നു. 2019ല്‍ എംബി രാജേഷ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ശശിക്കെതിരെ ഉയര്‍ന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയും ആയിരുന്ന പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പീഡന പരാതി നല്‍കിയതോടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് മുമ്പ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം സിപിഎം സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. തുടര്‍ന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ സീറ്റ് നിഷേധിച്ചു. ഇതിന് പകരമായത് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.