സ്വര്‍ണക്കടത്തിന്റെപങ്ക് പറ്റുന്നു, പരാതിക്കാരായ സ്ത്രീകളുടെ നമ്പര്‍ വാങ്ങി ശല്യപ്പെടുത്തുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പിവി അന്‍വര്‍. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നു, സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് ലക്ഷണങ്ങള്‍ കൈപ്പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ നമ്പര്‍ വാങ്ങുകയും അവരോട് മോശമായി സംസാരിക്കുകയും ചെയ്യുന്നു തുടങ്ങി ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അന്‍വര്‍ ഉന്നയിക്കുന്നത്.
അന്‍വര്‍ പരാതിയുടെ കോപ്പി ഫേസ്‌ബുക്കില്‍ ആണ് പങ്കുവെച്ചത്. കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീർപ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാര്‍ കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഗാര ഭാവത്തില്‍ ഇടപെടുന്നു എന്നിങ്ങനെ പോകുന്നു പരാതി.
ഓണ്‍ലൈന്‍ സ്ഥാപന ഉടമ പ്രതിയായ കേസ് ഒതുക്കി തീര്‍ക്കാന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് കോടിരൂപ കൈക്കൂലി വാങ്ങി. ഒരു കോടിരൂപ യൂറോ ആയി എഡിജിപിയുടെ വിദേശത്തുള്ള സുഹൃത്തിനു കൈമാറി. പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുത്തില്ല. സോളര്‍ കേസ് അട്ടിമറിക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഇടപെട്ടോയെന്ന് പരിശോധിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ ശശി വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും ചെയ്യുന്നു. അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി ശശിയുടെ ഫോണ്‍ കാളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും തനിക്കറിയാം. ശശി ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് തനിക്കുറപ്പാണെന്നും അന്‍വര്‍ എംവി ഗോവിന്ദനു നല്‍കിയ പരാതിയില്‍ പറയുന്നു.