ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നിലപാടെടുത്തു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. എട്ട് കൊല്ലത്തിന് ശേഷമല്ലേ കേസെന്നായിരുന്നു കോടതിയുടെ ചോദ്യം. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് ഹാജരായത്. സൂപ്പര്‍സ്റ്റാറിനെതിരെ പോകാന്‍ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കില്‍ വിഷയം ഉയര്‍ത്തിയിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു.
ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിര്‍ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിര്‍ തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്റെ സത്യവാങ്മൂലം. പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താന്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങളില്‍ അജ്ഞാതരായ ചിലര്‍ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടര്‍ന്നു. ഇത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നല്‍കിയ പരാതിയില്‍ പൊലീസ് നല്‍കിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്.