പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29ന്, ദിവ്യക്കെതിരെ ആഞ്ഞടിച്ചു നവീന്റെ കുടുംബം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടത്തിയത്. അതിലും ശക്തമായിരുന്നു നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം.
പി പി ദിവ്യ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇക്കാര്യം ഡെപ്യൂട്ടി കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ദിവ്യയെന്നും നവീനെതിരെ രണ്ട് പരാതികള്‍ ലഭിച്ചിരുന്നെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണില്‍ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ എഡിഎം നവീല്‍ ബാബു ഇടപെട്ടെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. നവീന്‍ബാബുവിനെതിരെ ഗംഗാധരന്‍ നല്‍കിയ പരാതി കോടതിയില്‍ പ്രതിഭാഗം വായിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പെട്രോള്‍ പമ്പ് തുടങ്ങുന്ന കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീന്‍ ജോണ്‍ എസ് റാല്‍ഫ് പറഞ്ഞു. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അഴിമതിയാണെന്നും ജോണ്‍ എസ് റാല്‍ഫ് പറഞ്ഞു. കോടതിയില്‍ പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വാദിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് കത്ത് തയ്യാറാക്കിയത് നവീന്‍ ബാബു മരിച്ചതിന് ശേഷമെന്ന് നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ് റാല്‍ഫ് വാദിച്ചു. കത്തില്‍ പറയുന്നത് 'ചുമതലയിലുള്ള' എന്നല്ല പകരം 'ചുമതല വഹിച്ച' എ.ഡി.എം എന്നാണെന്നും പേരിലും ഒപ്പിലും വൈരുധ്യമുണ്ടെന്നും ഈ കത്ത് വ്യാജമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കത്തില്‍ ചില സ്ഥലത്ത് പ്രശാന്തന്‍ എന്നും പ്രശാന്ത് എന്നും പറയുന്നുണ്ട്. പ്രശാന്തന്‍ തന്നെ കത്ത് തയ്യാറാക്കുമ്പോള്‍ ഇതില്‍ വ്യത്യാസം വരില്ല. കത്ത് മറ്റാരോ തയ്യാറാക്കിയതാണെന്നും വാദത്തില്‍ പറയുന്നു. പ്രശാന്തിന്റെ പരാതിയിലെയും എന്‍ഒസി ഫയലുകളിലെയും ഒപ്പിലെ വൈരുദ്ധ്യവും കുടുംബം കോടതിയില്‍ ഉന്നയിച്ചു.
പി.പി. ദിവ്യ അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന ആളല്ല അഴിമതിക്കാരിയാണ്. പമ്പിന് അനുമതി നല്‍കണമെന്ന് ദിവ്യ ഫോണില്‍ എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടു. നിയമം നോക്കി ചെയ്യാം എന്നായിരുന്നു എ.ഡി.എമ്മിന്റെ മറുപടി. പ്രശാന്തനും ദിവ്യയും തമ്മിലുള്ള നെക്‌സസാണ് അഴിമതി നടത്തിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
'മരണഭയത്തേക്കാള്‍ വലുതാണ് ആത്മഭിമാനം'- ജൂലിയസ് സീസറിന്റെ വാക്കുകള്‍ ഉദ്ദരിച്ച് കുടുംബത്തിന്റെ അഭിഭാഷകന്‍ വാദം അവസാനിപ്പിച്ചു.