പുതിയ വാദങ്ങളുമായി പിപി ദിവ്യയുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍
പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന വാദമുയര്‍ത്തി പി.പി. ദിവ്യയുടെ പുതിയ ജാമ്യാപേക്ഷ. തെറ്റു പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട് എന്ന് പറഞ്ഞാണ് വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മൂന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലാണ് പുതിയ വാദഗതികള്‍ ഉയര്‍ത്തിയിരിക്കുന്നത്.
പ്രശാന്തിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതിനെ ശരി വെയ്ക്കുന്നത്. യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരേ ആണെന്നാണ് ദിവ്യ മൊഴി നല്‍കിയത്. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനായിരുന്നു ശ്രമം നടത്തിയത്. എഡിഎമ്മിന് മനോവേദന ഉണ്ടാകുമെന്ന് ഉദ്ദേശിച്ചില്ല. കളക്ടര്‍ വിളിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ദിവ്യ മൊഴിയില്‍ പറയുന്നു. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണെന്നും പറഞ്ഞു. അതേസമയം ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി.
അതേസമയം ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവീന്‍ ബാബുവിന്റെ കുടുംബം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തില്‍ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരും. നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും അന്വേഷണസംഘം എടുക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമോയെന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിശോധിക്കും.
അതിനിടയില്‍ പിപി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ നപടി പാര്‍ട്ടി ആലോചിച്ചു കൊള്ളാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ദിവ്യയുടെ അറസ്റ്റില്‍ പോലീസ് സ്വീകരിച്ചത് ശരിയായ നടപടിയായിരുന്നെന്നും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു.