യു.കെ.വാര്‍ത്തകള്‍

പ്രതികൂല കാലാവസ്ഥയിലും 2025ന് ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി ലണ്ടന്‍ ആഘോഷം

കൊടുങ്കാറ്റും പേമാരിയും നേരിടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയിലും ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തില്‍ മുമ്പില്‍ ലണ്ടന്‍. ലണ്ടനിലെ ന്യൂഇയര്‍ വെടിക്കെട്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അതിശയിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ ബിബിസിയില്‍ പരിപാടി വീക്ഷിച്ചു. ലോകത്തില്‍ ആദ്യമായി ഹോളോഗേസ് അനിമേഷന്‍ ഉപയോഗിച്ചാണ് പരിപാടി അവിസ്മരണീയമാക്കി മാറ്റിയത്. ബ്രിട്ടനില്‍ പല ഭാഗത്തും കാറ്റും, മഴയും മൂലം ഡിസംബര്‍ 31-ലെ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ തലസ്ഥാനത്ത് 12 മിനിറ്റുള്ള വെടിക്കെട്ട് പരിപാടി തടസ്സങ്ങളില്ലാതെ നടന്നു. 100,000 ടിക്കറ്റുകളാണ് തേംസ് നദിക്കരയില്‍ നടന്ന പരിപാടിയിലേക്ക് വിറ്റഴിച്ചത്.

അതിനിടെ, സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ വലയില്‍ വീണ് ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ വെടിക്കെട്ട് മാമാങ്കം കാണാനെത്തിയ ആയിരക്കണക്കിന് പേര്‍ നിരാശരായി മടങ്ങി. ഒരിക്കലും സംഘടിപ്പിക്കാത്ത വെടിക്കെട്ടിന്റെ പേരില്‍ നടന്ന പ്രചരണത്തില്‍ കുടുങ്ങിയാണ് ജനങ്ങള്‍ സെന്റിനറി സ്‌ക്വയറിലേക്ക് വന്‍തോതില്‍ ഒഴുകിയെത്തിയത്.

ഇല്ലാത്ത വെടിക്കെട്ട് കാണാനാണ് ആളുകള്‍ സ്ഥലത്ത് എത്തിയതെന്ന് പോലീസ് അറിയിച്ചതോടെ ജനക്കൂട്ടം നിരാശരായി മടങ്ങി. സെന്റിനറി സ്‌ക്വയറില്‍ വെടിക്കെട്ട് നടക്കുന്നതായി ഓണ്‍ലൈനില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അത്തരമൊരു പരിപാടി സംഘടിപ്പിച്ചിരുന്നില്ലെന്ന് ബര്‍മിംഗ്ഹാം സൂപ്രണ്ട് എംലിന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. ബര്‍മിംഗ്ഹാമില്‍ ജനങ്ങള്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നെങ്കിലും ലണ്ടനില്‍ പാഡിംഗ്ടണ്‍ ബിയര്‍ കൂടി പങ്കെടുത്ത പരിപാടി പ്രൗഢഗംഭീരമായി അരങ്ങേറി.

യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
സ്കോട്ട്ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000 പേര്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയായിരുന്നു എഡിന്‍ബറോയിലേത്.

ബ്ലാക്ക്പൂള്‍ കൗണ്‍സിലും ശക്തമായ കാറ്റിനെ തുടര്‍ന്ന് വെടിക്കെട്ട് പരിപാടി റദ്ദാക്കി. പൊതുസുരക്ഷയും, മോശം കാലാവസ്ഥയും പ്രതികൂലമായതോടെ ഔട്ട്‌ഡോര്‍ പരിപാടികള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സംഘാടകര്‍ സ്ഥിരീകരിച്ചു. പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ച അധികൃതര്‍ ഇതിനായി യാത്ര ചെയ്‌തെത്തിയ അന്താരാഷ്ട്ര ടൂറിസ്റ്റുകളോട് ഖേദം പ്രകടിപ്പിച്ചു.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions