യു.കെ.വാര്‍ത്തകള്‍

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റം


സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വ്യാപകമായതോടെ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമായിരിക്കും.

ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവും എന്ന് ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഇത്തരം ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വലിയതോതില്‍ പെരുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ നഗ്നത കൃത്രിമമായി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അനുവാദമില്ലാതെയും മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകുക എന്ന ഉദ്ദേശത്തോടെയും അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് 2015 മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാണ്. റിവഞ്ച് പോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഈ നിയമത്തില്‍ ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവ വ്യാപകമായിപ്രചരിച്ചു വരുകയായിരുന്നു.

യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനില്‍ നിന്നുള്ള വിവരം അനുസരിച്ച് 2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവുകയും അതനുസരിച്ചുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.

ഒരാളുടെ അനുവാദമില്ലാതെ ലൈംഗീകത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ സൃഷ്ടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യുകെ നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഇത്. പുതിയ നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions