യു.കെ.വാര്‍ത്തകള്‍

കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെട്ടതിന് അമ്മയ്ക്ക് കോടതിയുടെ പിഴ ശിക്ഷ; യുകെ മലയാളികള്‍ ജാഗ്രതൈ!

നാട്ടില്‍ അവധിയ്ക്ക് പോകുന്ന മലയാളി കുടുംബങ്ങള്‍ കുട്ടികളുടെ സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമാകുന്നില്ലെന്നു ഉറപ്പാക്കിയില്ലെങ്കില്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും. കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നത് കോടതി കയറുന്ന സ്ഥിതിയിലെത്തിയതോടെയാണിത്. ടേം ബ്രേക്കിന് ശേഷം രണ്ട് ദിവസം താമസിച്ച് സ്കൂളില്‍ ഹാജരായതിന് അമ്മയെ കോടതിയില്‍ ഹാജരാക്കി പിഴ ചുമത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള ഒരു സ്ത്രീക്കാണ് കോടതിയില്‍ ഹാജരായി പിഴ അടയ്ക്കേണ്ടി വന്നത്. തന്റെ മകളുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ടാണ് സ്കൂളില്‍ ഹാജരാകാതിരുന്നത് എന്ന് കോടതിയില്‍ വാദിച്ചെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു.

നിയമപരമായ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ട സ്ത്രീയുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ട്രാവല്‍ ഏജന്‍സിയിലെ പ്രശ്നങ്ങള്‍ മൂലമാണ് കുടുംബത്തിന്റെ അവധിക്കാല യാത്ര വൈകിയതെന്ന് കുട്ടിയുടെ അമ്മ നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിനോട് പറഞ്ഞു. ഇതിന്റെ ഫലമായി 2024 ജൂണില്‍ ഇവരുടെ മകള്‍ക്ക് രണ്ട് ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടിരുന്നു.

കുട്ടിയുടെ അമ്മയ്ക്ക് 60 പൗണ്ട് പിഴയാണ് ചുമത്തിയത് . തന്റെ കുട്ടി സ്ഥിരമായി സ്കൂളില്‍ പോകുന്ന ആളാണെന്നും തികച്ചും അവിചാരിതമായി ആണ് സ്കൂളില്‍ ഹാജരാകാതിരുന്നതെന്നും കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജൂണ്‍ 5 ന് കുടുംബവുമായി ബന്ധപ്പെടാന്‍ സ്കൂള്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും വിളിച്ചപ്പോള്‍ ഒരു അന്താരാഷ്ട്ര ഡയല്‍ ടോണ്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നും കോടതി കേട്ടു. കുടുംബം വിദേശത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അമ്മ ഒടുവില്‍ സ്കൂളിനെ അറിയിച്ചു. പിഴയ്ക്ക് പുറമേ, അമ്മ 264 പൗണ്ട് സര്‍ചാര്‍ജും 93 പൗണ്ട് തദ്ദേശ സ്വയംഭരണ ചെലവുകളും നല്‍കണം.

ഓരോ വര്‍ഷവും അനധികൃതമായി സ്കൂളുകളില്‍ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളില്‍ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളില്‍ നിന്നു മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പല ക്രിമിനല്‍ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയില്‍ പെടുന്ന ദുരിത സംഭവവും കുറവല്ല. സ്കൂളുകള്‍ക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികള്‍ ഉണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറല്‍ സെക്രട്ടറി പെപ്പെ ഡി എന്റെ ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജന്‍സികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുട്ടികളുടെ ഹാജര്‍ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയില്‍ നിലവിലുണ്ട്. സെപ്റ്റംബറില്‍, ഇംഗ്ലണ്ടിലെ സ്കൂള്‍ ഹാജര്‍ പിഴകള്‍ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോള്‍ 160 പൗണ്ടാണ് പിഴ. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ മെച്ചപ്പെടുത്തുന്നതിന് വേഗത്തില്‍ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ആഹ്വാനം ചെയ്തിരുന്നു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions