നാട്ടുവാര്‍ത്തകള്‍

സ്വന്തം ബൂത്തില്‍പ്പോലും ലീഡില്ലാതെ സ്വരാജ്; 'പിണറായിസ'ത്തിനു കനത്ത തിരിച്ചടി

മലപ്പുറം: പത്തു മാസത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. മൂന്നാമതും അധികാരത്തിലെത്തി മേധാവിത്തം തുടരാനാണ് പിണറായി വിജയനും സംഘവും കോപ്പുകൂട്ടുന്നത്. സിപിഎമ്മിലും പൊതുജനങ്ങള്‍ക്കിടയിലും താന്‍പോരിമയുമായി മുന്നോട്ടുപോകുന്ന പിണറായിയ്ക്ക് ഉള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

ഫലം പൂറത്തുവരുമ്പോള്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സംവിധാനവും തമ്പടിച്ചു കിടന്നു കൈമെയ് മറന്നു പ്രവര്‍ത്തിച്ചെങ്കിലും പച്ചത്തൊട്ടില്ല. പിവി അന്‍വറിന്റെ വെല്ലുവിളി ഉണ്ടായിട്ടും പതിനൊന്നായിരത്തിലേറെ വോട്ടുകള്‍ നേടി യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. അന്‍വറിന്റെ ഇരുപതിനായിരത്തിന് അടുത്തുള്ള വോട്ടുകളും ചേര്‍ന്നാല്‍ 'പിണറായിസ'ത്തിനു മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ തിരിച്ചടിയാണ് കിട്ടിയത്. തന്റെ പോരാട്ടം 'പിണറായിസ'ത്തിനു എതിരെ ആയിരുന്നെന്നാണ് അന്‍വറും പറഞ്ഞത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും അവിടുത്തെ ബൂത്തിലും സ്വരാജിന് ലീഡ് നേടാനായില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 425 വോട്ടിന്റെ ലീഡുണ്ട്. ഇവിടെ സ്വന്തം ബൂത്തില്‍പ്പോലും 40 വോട്ടിനു പിന്നിലായി സ്വരാജ്.

എല്‍ഡിഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യമായി ഒരു സിറ്റിങ് സീറ്റും എല്‍ഡിഎഫ് കൈവിടുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിന് നല്‍കിയ അവേശം ചെറുതായിരുന്നില്ല. എന്നിട്ടും നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്.

ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യം യുഡിഎഫ് നേടുന്ന ലീഡ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല.

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കിയിട്ടും തോറ്റത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. പ സിറ്റിങ്‌ സീറ്റ് കൈവിട്ടത് വലിയ തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം.

വാല്‍ക്കഷണം
മികച്ച വ്യക്തിപ്രവഹവും നേതൃഗുണവുമുള്ള എം സ്വരാജിനെ നിലമ്പൂരിറക്കി പരാജയപ്പെടുത്തിയത് പിണറായിയുടെ തന്ത്രമാണെന്നും അണിയറ സംസാരമുണ്ട്. മരുമകനുള്ള വെല്ലുവിളി ഇതോടെ തീര്‍ന്നുകിട്ടി. കാരണം അഞ്ചുവര്‍ഷത്തിനിടെയുള്ള സ്വരാജിന്റെ തുടരെ രണ്ടാം തോല്‍വിയാണിത്. വിജയിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായ മണ്ഡലത്തില്‍ സ്വരാജിനെ എത്തിച്ചത് വലിയ തന്ത്രമായിരുന്നെന്നും പറയപ്പെടുന്നു.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions