യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്കൂള്‍ തുറവിയ്ക്കു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം

വേനല്‍ അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകള്‍ തുറക്കുകയാണ്. ഇത്തവണ പല മുന്നറിയിപ്പുകളും ആശങ്കകളും രക്ഷിതാക്കള്‍ക്കു മുമ്പാകെയുണ്ട്. സ്കൂള്‍ തുറവിയ്ക്കു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെ സ്കൂളുകളില്‍ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമില്ലാതെ അഞ്ചില്‍ ഒരാള്‍ പ്രൈമറി സ്കൂളുകളില്‍ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജനുവരി മുതല്‍ ചിക്കന്‍പോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നതിനെ കുറിച്ച് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഒരു ശതമാനം കുട്ടികള്‍പോലും പ്രതിരോധ വാക്സിനുകള്‍ എടുക്കാത്ത സാഹചര്യം നിലവില്‍ ഉണ്ടെങ്കില്‍ അധ്യയന വര്‍ഷ തുടക്കത്തില്‍ അത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ലോകാരോഗ്യ സംഘടന (WHO) പറയുന്നതിന് അനുസരിച്ച് ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ എടുക്കുന്നതിനുള്ള ലക്ഷ്യം 95% ആണ്. എന്നാല്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ 2024-25 ലെ കണക്കുകള്‍ കാണിക്കുന്നത് ഒരു ബാല്യകാല വാക്സിനും ഈ ലക്‌ഷ്യം കൈവരിച്ചിട്ടില്ല എന്നാണ്.

അഞ്ച് വയസുള്ള കുട്ടികളില്‍ 83.7% പേര്‍ക്ക് മാത്രമേ മീസില്‍സ്, മമ്പ്സ്, റുബെല്ല (എംഎംആര്‍) വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലന്‍ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന ഫോര്‍-ഇന്‍-വള്‍ പ്രീസ്‌കൂള്‍ ബൂസ്റ്റര്‍ വാക്സിന്‍ ഇംഗ്ലണ്ടില്‍ 81.4% കുട്ടികള്‍ക്കെ നല്‍കിയിട്ടുള്ളൂ . കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകള്‍ സെപ്റ്റംബറില്‍ പ്രൈമറി സ്കൂള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ പകര്‍ച്ചവ്യാധികള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ജൂലൈയില്‍ ലിവര്‍പൂളില്‍ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടെ യുകെയില്‍ നടന്ന ആദ്യത്തെ മരണമാണിത്. ലിവര്‍പൂളിലെ 73% കുട്ടികള്‍ക്ക് മാത്രമേ അഞ്ചാംപനിയില്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ രണ്ട് കുത്തിവയ്പ്പുകള്‍ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ സ്‌കൂള്‍ ദിവസങ്ങള്‍ നഷ്ടമാകാതിരിക്കുന്നതിനു പ്രതിരോധ കുത്തിവയ്‌പ്പുകള്‍ അനിവാര്യമാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions