യു.കെ.വാര്‍ത്തകള്‍

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിആര്‍ അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി റിഫോം യുകെ; 5 വര്‍ഷം വീതം പുതുക്കാവുന്ന വിസ മാത്രം നിലനിര്‍ത്തുമെന്ന്

ലണ്ടന്‍: കടുത്ത കുടിയേറ്റ വിരുദ്ധത പറഞ്ഞു അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന റിഫോം യുകെ പിആറിന് കത്തിവയ്ക്കുമെന്ന ഭീഷണിയുമായി രംഗത്ത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയുമെന്നും യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ തിരികെ അയയ്ക്കുമെന്നും റിഫോം യുകെ നേതാവ് നെയ്ജല്‍ ഫരാജ് ഭീഷണി മുഴക്കുന്നു.

വിദേശികള്‍ക്ക് നിയമപരമായി നല്‍കുന്ന പെര്‍മെനന്റ് റെസിഡന്‍സ് (പി ആര്‍) പദവി വലിയൊരു തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യത്തെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിച്ചേക്കാവുന്ന ഒരു കെണിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷക്കാലം ബ്രിട്ടനില്‍ താമസിച്ച വിദേശികള്‍ക്കാണ് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) നല്‍കുന്നത്. ഇത് ലഭിച്ചാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവും. മാത്രമല്ല, ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ആദ്യ പടി കൂടിയാണിത്.

കോവിഡ് കാലത്തിന് ശേഷം ഏകദേശം 38 ലക്ഷം വിദേശികള്‍ നിയമപരമായി ബ്രിട്ടനില്‍ എത്തിയിട്ടുണ്ട് എന്നാണ് റിഫോം കണക്കാക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2026നും 2030നും ഇടയിലായി അവര്‍ക്ക് ഐഎല്‍ആര്‍ ലഭിക്കാനുള്ള അര്‍ഹത ഉണ്ടാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹത നേടും. അതുകൊണ്ടു തന്നെ ഐ എല്‍ ആര്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയാല്‍, വിദേശികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തടയാനാകും. ഇതുവഴി 234 ബില്യണ്‍ പൗണ്ട് ലാഭിക്കാം എന്നാണ് ഫരാജ് പറയുന്നത്.

ഐ എല്‍ ആറിന് ബദലായി, കൃത്യമായ ഇടവേളകളില്‍ വിദേശികള്‍ വിസ നീട്ടുന്നതിനായി അപേക്ഷിക്കണം. ഇതിനായി, ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള ചെലവുകള്‍ സ്വന്തമായി വഹിക്കാന്‍ കഴിവുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ നല്‍കുകയും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുകയും വേണം. വെസ്റ്റ്മിനിസ്റ്ററില്‍ ഒരു പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനോടൊപ്പം, നിയമപരമായ കുടിയേറ്റത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം പറയുന്നത്.

റിഫോം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും, വിദേശികള്‍ക്ക് അതിന് അര്‍ഹതയുണ്ടായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിയമങ്ങളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റം ബ്രക്സിറ്റിന് ശേഷം സെറ്റില്‍ഡ് സ്റ്റാറ്റസില്‍ യു കെയില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഭാധകമാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉള്ള ഏകദേശം 4,30,000 യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

റീഫോം യുകെയുടെ ജനപ്രീതി ഉയരുകയും ഭാവിയില്‍ അവര്‍ അധികാരത്തിലെത്തുകയും ചെയ്യും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഫരാജ് ഈ ഭീഷണി ഉയര്‍ത്തുന്നത് കുടിയേറ്റ സമൂഹം വളരെ ആശങ്കയോടെ കാണുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions