പാലക്കാട്: കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മരുതുംകാട് പഴയ സ്‌കൂളിനു സമീപം രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു(42), ബിനുവിന്റെ അയല്‍വാസി, മരുതുംകാട് കളപ്പുരയ്ക്കല്‍ ഷൈലയുടെ മകന്‍ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിധിനെ വെടിവെച്ച ശേഷം ബിനു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും പാലക്കാട് എസ്പി വ്യക്തമാക്കി. റോഡിലാണ് ബിനുവിന്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടന്‍തോക്കുമുണ്ടായിരുന്നു. ഇതിന് സമീപത്തെ വീടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്‍, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
നിധിന്റെ വീട്ടിയാണ് ഇയാളുടെ മൃതദേഹം കണ്ടത്. സമീപത്തുള്ള റോഡിലാണ് ബിനുവന്റെ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിധിന്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ സംഭവസ്ഥലത്ത് എത്തി. പ്രദേശവാസികളില്‍ ഒരാള്‍ ജോലി കഴിഞ്ഞു വരുമ്പോഴാണ് ബിനുവിന്റെ മൃതദേഹം കാണുന്നത്.
രണ്ടുപേരും മരിച്ചത് വെടിയേറ്റാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ പറഞ്ഞു. വെടിവച്ചതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുക ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അദ്ദേഹം പറഞ്ഞു.
ബിനു രണ്ട് ദിവസം മുമ്പ് നിധിനോട് മോശമായി സംസാരിച്ചിരുന്നുവെന്ന് നിധിന്റെ അമ്മ ഷൈല പറഞ്ഞു.