യു.കെ.വാര്‍ത്തകള്‍

പ്രോപ്പര്‍ട്ടി ടാക്‌സ് വരുമെന്ന ആശങ്കകള്‍ക്കിടെ ഭവനവില ഉയരുന്നു; ഒക്ടോബറില്‍ ശരാശരി വില 272,226 പൗണ്ടില്‍

ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ റേച്ചല്‍ റീവ്‌സ് പ്രോപ്പര്‍ട്ടി ടാക്‌സ് കൊണ്ടുവരുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടയില്‍ രാജ്യത്തെ ഭവനവില വര്‍ധിക്കുകയാണ്. നേഷന്‍വൈഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷ നിരക്കില്‍ 2.4 ശതമാനം വര്‍ധനവാണ് പ്രോപ്പര്‍ട്ടി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ യുകെ ഭവനവില ശരാശരി 272,226 പൗണ്ടിലേക്കാണ് എത്തിയത്.

പ്രതിമാസ വര്‍ധന പരിഗണിച്ചാല്‍ യുകെ ഭവനവില 0.3 ശതമാനവും ഉയര്‍ന്നു. സെപ്റ്റംബറിലെ 0.5 ശതമാനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രതിമാസ വര്‍ധനവാണ് ഇത്. അതേസമയം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രോപ്പര്‍ട്ടി ടാക്‌സ് ഏത് വിധത്തില്‍ ബാധിക്കുമെന്ന് ഉറപ്പായ ശേഷം ഈ നീക്കം മതിയെന്നാണ് നല്ലൊരു ശതമാനം ആളുകളും ചിന്തിക്കുന്നത്. അടുത്ത മാസത്തെ ബജറ്റ് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണിയെ സംബന്ധിച്ച് സുപ്രധാനവുമാണ്.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഹൗസിംഗ് വിപണിക്ക് പാരയായി മാറുന്നത്. പ്രത്യേകിച്ച് കടം വര്‍ദ്ധിക്കുന്നതും, സ്റ്റോക്ക് മാര്‍ക്കറ്റ് തകരാനുള്ള സാധ്യതയും വിപണി ആശങ്കയോടെ നോക്കിക്കാണുന്നു.

ഈ ആശങ്കകള്‍ സത്യമായി മാറിയാല്‍ ബ്രിട്ടനിലെ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് തിരിച്ചടിയായി മാറും. ഗവണ്‍മെന്റിന് കടമെടുപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത നിലയിലാണ്. ഇത് ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ഗവണ്‍മെന്റ് നല്‍കുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയിലാണ്.

പത്ത് വര്‍ഷത്തെ ഗില്‍റ്റിന് 4.4 ശതമാനം പലിശയാണ് ഗവണ്‍മെന്റ് നല്‍കുന്നത്. നിക്ഷേപകരുടെ ആശങ്ക തുടര്‍ന്നാല്‍ ഈ പലിശ വീണ്ടും ഉയരും. ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയരുന്നതിലാണ് കലാശിക്കുക. 2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷവും ഇതാണ് സംഭവിച്ചത്.

ബജറ്റിന് ശേഷം ഗില്‍റ്റ് നിരക്ക് ഉയര്‍ന്നാല്‍ ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളെയും സ്വാധീനിക്കും. ഇതിനിടെ ഭവനഉടമകള്‍ക്ക് മേല്‍ പുതിയ മാന്‍ഷന്‍ ടാക്‌സ് ചുമത്തുമെന്ന വാര്‍ത്തകള്‍ സത്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് തയ്യാറായില്ല. ഇതോടെ വര്‍ധിച്ച മൂല്യമുള്ള വീടുകള്‍ ഉപേക്ഷിച്ച് ആളുകള്‍ രാജ്യം വിടുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബ്രിട്ടനില്‍ വാടക ചെലവുകളും നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ പറയുന്നു. വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.
ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ധന.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions