ട്രംപിന്റെ അപകീര്‍ത്തി കേസ് അടിസ്ഥാനമില്ലാത്തത്; ശക്തമായി നേരിടുമെന്ന് ബിബിസി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കാനിരിക്കുന്ന അപകീര്‍ത്തി കേസിന് അടിസ്ഥാനമില്ലെന്നും ശക്തമായി നേരിടുമെന്നും ബിബിസി ചെയര്‍മാന്‍ സമീര്‍ഷാ. ട്രംപിന്റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ണായക നീക്കം. ബിബിസി തന്റെ അപകീര്‍ത്തി ആരോപണം തള്ളിക്കളഞ്ഞെങ്കിലും, തര്‍ക്കത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ട്രംപ് തയാറല്ലെന്നാണ് സൂചന.
ട്രംപ് ആവശ്യപ്പെടുന്ന തുക ബിബിസിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരും. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് പൊതുജനങ്ങളില്‍ നിന്ന് പിരിക്കുന്ന ലൈസന്‍സ് ഫീസ് വഴിയാണ് ലഭിക്കുന്നത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത പ്രസംഗം ഉള്‍പ്പെടുത്തിയതിന് ട്രംപിനോട് ബിബിസി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, അപകീര്‍ത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതിന്റെ പേരില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സമീര്‍ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയില്‍ അറിയിച്ചു.
'ഞങ്ങള്‍ പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ കാണിക്കുന്നതിനു പകരം, പ്രസംഗത്തിന്റെ ഒറ്റ തുടര്‍ച്ചയായ ഭാഗമാണ് കാണിക്കുന്നത് എന്ന പ്രതീതി എഡിറ്റിംഗ് വഴി സൃഷ്ടിച്ചു എന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഇത് പ്രസിഡന്റ് ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന തെറ്റായ ധാരണ നല്‍കി,' ബിബിസി തങ്ങളുടെ തിരുത്തല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡോക്യുമെന്ററി ഒരു പ്ലാറ്റ്‌ഫോമിലും വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ബിബിസി കൂട്ടിച്ചേര്‍ത്തു. വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയില്‍ ബിബിസിക്ക് ആത്മാര്‍ത്ഥമായി ഖേദമുണ്ടെങ്കിലും, അപകീര്‍ത്തി കേസിന് അടിസ്ഥാനമുണ്ടെന്ന വാദത്തോട് ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു എന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.