ലേബര്‍ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ പേരില്‍ 50,000-ഓളം നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യതയെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്. ഇത് ശരിയായി മാറിയാല്‍ എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ രാഷ്ട്രീയ കളിയില്‍ എന്‍എച്ച്എസിലെ കുടിയേറ്റ നഴ്‌സുമാര്‍ ബലിയാടായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ സര്‍വ്വെയില്‍ വിദേശ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാരുടെ ആശങ്ക സുവ്യക്തമായിട്ടുണ്ട്.
നെറ്റ് മൈഗ്രേഷന്‍ നിയന്ത്രിക്കുമെന്നാണ് കീര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം. യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റ് ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തിന് പകരം പത്ത് വര്‍ഷമാക്കി സമയപരിധി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റ് പരിഗണനയിലാണ്.
വിദേശ ജോലിക്കാരുടെ സ്‌കില്‍ മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഡിഗ്രി ലെവലിലേക്ക് ഉയര്‍ത്താനും, എല്ലാ തരം വിസകള്‍ക്കും ഇംഗ്ലീഷ് ഭാഷാ നിലവാരം വര്‍ദ്ധിപ്പിക്കാനും, ഡിപ്പന്റഡ്‌സിന് ഉള്‍പ്പെടെ ഇംഗ്ലീഷ് നിലവാരം വേണമെന്ന നിബന്ധനയുമാണ് നടപടികള്‍. നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാണ് ഈ നീക്കമെന്നാണ് കരുതുന്നത്.
വിദേശ വിദ്യാഭ്യാസം നേടിയ 200,000-ലേറെ നഴ്‌സിംഗ് ജീവനക്കാരാണ് എന്‍എച്ച്എസിലുള്ളത്. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് ഉള്‍പ്പെടെ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളാണ് ആശങ്കയ്ക്ക് പ്രധാന കാരണം.
ഇതോടെ യുകെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന വിചാരത്തിലേക്ക് നഴ്‌സുമാര്‍ എത്തിയതായി ആര്‍സിഎന്‍ കണ്ടെത്തി. നിര്‍ദ്ദേശങ്ങള്‍ യുകെയിലെ നഴ്‌സിംഗ് ജീവനക്കാരില്‍ പത്തിലൊന്ന് പേരെയും ബാധിക്കും. 2021 മുതല്‍ 76,876 പേരാണ് വിസ നേടിയിട്ടുള്ളത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി സെറ്റില്‍മെന്റ് സ്റ്റാറ്റസ് നേടാന്‍ ഇരിക്കുന്നവരാണ് ഇവര്‍.
പദ്ധതികള്‍ സംബന്ധിച്ച് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ നടക്കാനിരിക്കെയാണ് നഴ്‌സിംഗ് നേതാക്കള്‍ പദ്ധതിക്ക് എതിരെ രംഗത്ത് വരുന്നത്. ഉയര്‍ന്ന സ്‌കില്‍ ഉള്ള കുടിയേറ്റക്കാരെ രാഷ്ട്രീയ ഫുട്‌ബോളാക്കി മാറ്റുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. നഴ്‌സുമാര്‍ കൂട്ടമായി കളം വിട്ടാല്‍ ഇത് രോഗികളുടെ സുരക്ഷയെയും, വെയ്റ്റിംഗ് സമയം കുറയ്ക്കാനുള്ള ശ്രമങ്ങളെയും ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.