കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
'ദൈവത്തിന്റെ സ്വന്തം നാട്', 'നമ്പര്‍ വണ്‍ കേരളം', 'നവോത്ഥാനം', 'ജനപക്ഷനാട്' , 'സ്ത്രീപക്ഷനാട്'.... വര്‍ത്തമാന കേരളത്തിന്റെ മേനി പറച്ചില്‍ ഇങ്ങനെ ഒരു പാടാണ്. എന്നാല്‍ സംഭവിക്കുന്നതോ? കൊടി സുനിമാരും പള്‍സര്‍ സുനിമാരും അരങ്ങുവാഴുകയാണ്. അവര്‍ക്കു സംരക്ഷണവും പ്രോത്സാഹനവും ആയി അധികാര കേന്ദ്രങ്ങളും മാറി. പണവും സ്വാധീനവും അധികാരവും ഉള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു.
രാഷ്ട്രീയ-സിനിമാ-ക്വട്ടേഷന്‍ മാഫിയ കേരളത്തെ എല്ലാ അര്‍ത്ഥത്തിലും വരിഞ്ഞുമുറുക്കുകയാണ്. അതിന്റെ തെളിവാണ് കൊടി സുനിമാരും പള്‍സര്‍ സുനിമാരും നാള്‍ക്കുനാള്‍ പൊന്തിവരുന്നത്. ഇവര്‍ കേവലം ഒന്നോ രണ്ടോ വ്യക്തിയല്ല, മറിച്ചു വളര്‍ന്നു വരുന്ന അധോലോക മാഫിയ സംഘത്തിന്റെ പ്രതിനിധികളാണ്. കേരളത്തില്‍ കൊല തൊഴിലാക്കി മാറ്റിയവര്‍ക്ക് വീര പരിവേഷമാണ്.
ക്വട്ടേഷന്‍ കില്ലര്‍ സ്‌ക്വാഡുകള്‍ക്ക് ഇപ്പോഴത്തെ പോലെ ജീവപര്യന്തമോ ഇരട്ട ജീവപര്യന്തമോ കിട്ടിയാലും രാഷ്ട്രീയ- ഭരണ തണലില്‍ അവരൊക്കെ ജയിലില്‍ ആഡംബര ജീവിതം നയിക്കുകയും തങ്ങളുടെ 'തൊഴില്‍' ജയിലിനുള്ളില്‍ നിന്ന് തന്നെ തുടര്‍ന്നും ഓപ്പറേറ്റ് ചെയ്തുകൊണ്ടുമിരിക്കും. കൊല തൊഴിലാളികളെ ഭരണകക്ഷി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കുന്നത് അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല. തങ്ങള്‍ ചെയ്യിച്ച കൊലപാതകത്തിന്റെ രഹസ്യം പുറത്തുവരാതിരിക്കാനുള്ള കൂടിക്കാഴ്ചകളാണത്. പരോളില്‍ ഇറക്കുന്നതും കല്യാണം നടത്തുന്നതുമെല്ലാം കൊലത്തൊഴിലാളികളുടെ നാവിനെ ഭയമുള്ളതു കൊണ്ടാണ്. അവരെ പിന്നീടും ആവശ്യം ഉള്ളതുകൊണ്ടാണ്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പിടിയിലായതു മുതല്‍ ജയിലിലും പരോളിലും അനുഭവിച്ചുവരുന്ന സുഖ സൗകര്യങ്ങള്‍ ജനത്തിന് മുന്നിലുണ്ട്. ഇരട്ട ജീവപര്യന്തം ലഭിച്ച മുഖ്യ പ്രതികള്‍ കൊലപാതകങ്ങള്‍ കാലങ്ങളായി തൊഴിലാക്കിയവരാണ്. ജയിലില്‍ കിടക്കുന്നതിനുള്ള പണവും സൗകര്യങ്ങളും ഉറപ്പിച്ച ശേഷം കൊല നടത്തുന്നവര്‍. ഇത്തരക്കാര്‍ എത്ര വര്‍ഷം അകത്തു കിടന്നാലും തന്റെ 'കുലത്തൊഴില്‍' വിടില്ല. നാട്ടില്‍ നവോത്ഥാനം കൊണ്ടുവരുന്നവര്‍ എന്ന് വീമ്പിളക്കുന്നവരാണ് വാടക കൊലയാളികളുടെ ഏറ്റവും വലിയ യജമാനന്മാര്‍ എന്നതാണ് ശ്രദ്ധേയം. അപ്പോള്‍ കൊടി സുനിമാര്‍ക്കു എന്ത് പേടിക്കാനാണ്.
എന്നാല്‍ ഭീഷണി, കൈവെട്ട്, കാലുവെട്ട്, തലവെട്ട് എന്നിവയില്‍ നിന്നൊക്കെ ക്വട്ടേഷന്‍ സ്‌ക്വാഡുകള്‍ മറ്റൊരു തലത്തിലേയ്ക്ക് വളര്‍ന്നു കഴിഞ്ഞു. 'ബലാല്‍സംഗ ക്വട്ടേഷന്‍' ആണത്. അതും ഇന്ത്യയില്‍ ആദ്യമായി 'വിജയകരമായി' നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. ഇവിടെ താരമായി ഉദിച്ചുയരുന്നത് പള്‍സര്‍ സുനിമാരാണ്. ബലാല്‍സംഗത്തിനും ചിത്രം പകര്‍ത്താനും വരെ 'ക്വട്ടേഷന്‍ സ്പെഷ്യലിസ്റ്റുകള്‍' എത്തി എന്നത് നവോത്ഥാന കേരളത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. കൊച്ചി മെട്രോ നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ പ്രശസ്തയായ ഒരു നടിയ്ക്ക് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നെങ്കില്‍ സാധാ സ്ത്രീകളുടെ അവസ്ഥ പറയാനുണ്ടോ?
ക്വട്ടേഷന്‍ നടത്തിയവര്‍ക്കു ശിക്ഷ, ക്വട്ടേഷന്‍ കൊടുത്തവര്‍ക്കു സുരക്ഷ എന്നത് ഈ മേഖലയിലെ 'വളര്‍ച്ച' ലക്ഷ്യമിട്ടാവണം. ബലാല്‍സംഗ ക്വട്ടേഷന്‍ എന്നത് തന്നെ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ് എന്നറിയുമ്പോഴാണ് സ്ത്രീ സുരക്ഷയിലോക്കെ നമ്മള്‍ എത്രമാത്രം 'നവോത്ഥാനം' കൈവരിച്ചു എന്ന് മനസിലാവുക. ജനാധിപത്യം, നിയമവാഴ്ച എന്നിവയൊക്കെ ആരുടെയെങ്കിലും വീട്ടില്‍ നിന്ന് കൊണ്ടുവന്നു തരേണ്ടതല്ല. ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെടുമ്പോഴാണു ജനം തെരുവിലിറങ്ങുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചത്. സ്ത്രീകളെ കണ്ടാല്‍ ഹാലിളകുന്ന ഗോവിന്ദ ചാമിമാരും സ്ത്രീകളെ മെരുക്കാനും ഒതുക്കാനും ബലാല്‍സംഗ ക്വട്ടേഷന്‍ എടുക്കുന്ന പള്‍സര്‍ സുനിമാരും ആണ് പുതിയ തലമുറയ്ക്ക് മുന്നിലുള്ളത്.
സ്ത്രീപക്ഷം, ഇടതുപക്ഷം, ഹൃദയപക്ഷം, ജനപക്ഷം... എന്നിങ്ങനെ വായ്ത്താളം വിട്ടുകൊണ്ടുതന്നെ കൊടി സുനിമാരെയും പള്‍സര്‍ മാരെയും തലയിലേറ്റുന്ന യജമാനന്മാര്‍ക്കായി നീട്ടി നീട്ടി ഇനിയും ജയ്‌വിളിക്കാം!