ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷങ്ങളിലേക്ക് നിഷ്‌കരുണം വെടിവെച്ച പിതാവും, മകനുമായ തീവ്രവാദികളുടെ ഇന്ത്യന്‍ വേരുകള്‍ പുറത്തുവന്നത് ഞെട്ടലുളവാക്കിയിരുന്നു. കൂട്ടക്കൊല നടത്തുന്നതിനിടെ പോലീസ് വെടിവെച്ച് കൊന്ന 50-കാരന്‍ സാജിദ് അക്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട വ്യക്തിയാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
തെലങ്കാനയില്‍ ജനിച്ച ഇയാള്‍ 1998-ല്‍ ബിരുദം നേടിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് പോയതാണ്. പിന്നീട് കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയതുമില്ല. സ്വന്തം പിതാവ് മരിച്ചിട്ട് പോലും സാജിദ് അക്രമം ഇന്ത്യയിലെത്തിയില്ല. എന്നാല്‍ ഇതിനിടയില്‍ സ്വന്തം മകനെ പോലും തീവ്രവാദിയായി വളര്‍ത്തിയെടുക്കാന്‍ ഇയാള്‍ വിജയിച്ചുവെന്നതാണ് ഞെട്ടിക്കുന്ന വിഷയം.
'സാജിദ് അക്രമിന്റെ തീവ്രവാദ ചിന്താഗതികളെ കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് യാതൊരു അറിവുമുണ്ടായില്ല. തീവ്രവാദത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും ഇവര്‍ക്ക് അറിയില്ല. സാജിദിന്റെ മകന്റെയും തീവ്രവാദത്തിന് ഇന്ത്യയുമായോ, തെലങ്കാനയിലെ പ്രാദേശിക സ്വാധീനമോ ഇല്ല', പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
യൂറോപ്യന്‍ വംശജയായ വെനെറാ ഗ്രോസോയെയാണ് സാജിദ് വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മകന്‍ നവീദിനെ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗമായ അസിയോയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് സ്ഥിരീകരിച്ചു. എന്നാല്‍ പിതാവിനെ കുറിച്ച് യാതൊരു സംശയവും അധികൃതര്‍ക്ക് ഉണ്ടായിരുന്നില്ല.
ബോണ്ടി ബീച്ച് കൂട്ടകൊലയ്ക്ക് മുന്‍പായി ഇയാളാണ് തോക്കുകള്‍ ശേഖരിച്ചതും, സൈനിക രീതിയിലുള്ള പരിശീലനവും നേടിയത്. ഞായറാഴ്ച ജൂതരുടെ ഹക്കൂനാ ദിവസത്തിന്റെ ആചരണത്തിനായി ബീച്ചിലെത്തിയവര്‍ക്ക് നേരെയാണ് സാജിദും, മകനും വെടിയുതിര്‍ത്തത്. അമ്മയോട് മീന്‍ പിടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് നവീദ് ഫോണ്‍ ചെയ്തിരുന്നത്. ഭീകരാക്രമണത്തിന് മുന്നോടിയായി ഇരുവരും ഫിലിപ്പീന്‍സില്‍ എത്തി പരിശീലനം നേടിയതായി ഫിലിപ്പൈന്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുവെന്നാണ് ഇവരുടെ വാദം.