ശശി തരൂര്‍ ഇടത്തോട്ട്?; ദുബായില്‍ പിണറായിയുടെ ദൂതനുമായി നിര്‍ണായക ചര്‍ച്ചയെന്ന് സൂചന
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ ഇടതുപാളയത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായ ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചര്‍ച്ചയ്ക്ക് മുന്‍കെെയെടുക്കുന്നതെന്നാണ് വിവരം. ഇന്നാണ് ശശി തരൂര്‍ ദുബായിലേക്ക് പോയത്. വ്യവസായിയുമായി ചര്‍ച്ചകള്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സിപിഎം നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശി തരൂര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
തരൂരുമായി ചര്‍ച്ചക്ക് തയ്യാര്‍ ആണെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ ശരി തരൂരിനെ എല്‍ഡിഎഫ് സ്വീകരിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഡല്‍ഹിയിലെ യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തത് കെഎല്‍എഫില്‍ പങ്കെടുക്കേണ്ടതിനാലാണെന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം.
നേരത്തെ അവിടെ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നു. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പറയാനുള്ളത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ തോന്നല്‍ എന്ന് രാഹുല്‍ ഗാന്ധി എന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചെന്ന് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അവഗണന ഉണ്ടായിട്ടില്ല.
നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് ശശി തരൂര്‍ ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹങ്ങള്‍ വരുന്നത്. 27നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്.