ട്രംപിന് പുല്ലുവില; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (EU) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പുവെച്ചു. 'വ്യാപാര കരാറുകളുടെ മാതാവ്' എന്ന വിശേഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ഇരുപക്ഷത്തിനും വന്‍ അവസരങ്ങള്‍ ഉറപ്പുനല്‍കുന്ന കരാറാണിതെന്നും എണ്ണ-വാതക മേഖല ഉള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ കരാര്‍. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും പ്രതിനിധാനം ചെയ്യുന്ന കരാറാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയ്ക്ക് ഉത്തേജനം നല്‍കുകയും സേവന മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ബ്രിട്ടനുമായും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായും (EFTA) ഉള്ള കരാറുകളെ EU-FTA യോജിച്ചുപോകുന്നതായിരിക്കും. ഇതിലൂടെ ആഗോള വ്യാപാരവും വിതരണ ശൃംഖലയും ശക്തിപ്പെടും. ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും ഇന്ത്യയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കരാറാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രത്യേക അതിഥികളായി എത്തിയ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവെച്ചു. നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.
2007-ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ 2013-ല്‍ സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു. 2022 ജൂണിലാണ് ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചത്. നിയമപരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ കരാര്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യയില്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും.