യു.കെ.വാര്‍ത്തകള്‍

40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ കുടിയേറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുറച്ചു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. നിര്‍ദ്ദേശങ്ങള്‍ സുതാര്യമാണെന്ന് ഹോം സെക്രട്ടറി പറയുന്നു. നിരവധി ലേബര്‍ എംപിമാര്‍ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുന്‍പെങ്ങും ഇല്ലാത്തവിധം യു കെയിലേക്ക് കുടിയേറ്റക്കാര്‍ എത്തുന്നു എന്നത് തീര്‍ത്തും ആശങ്കയുളവാക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.

നിലവില്‍, അഞ്ചുവര്‍ഷം യുകെയില്‍ തുടര്‍ന്നാല്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പിആര്‍) ലഭിക്കുമെന്നിരിക്കെ അത് പത്ത് വര്‍ഷമാക്കി ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് ഏകദേശം നാല്‍പതോളം ലേബര്‍ എം പിമാര്‍ രംഗത്ത് വന്നിരുന്നു. മുന്‍കാല്യ പ്രാബല്യത്തോടെ ഇത് നടപ്പാക്കുന്നത് ബ്രിട്ടീഷ് രീതിയല്ല എന്നായിരുന്നു അവരുടെ വാദം.

ഇത്തരമൊരു തീരുമാനം പല മേഖലകളിലും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം സൃഷ്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കെയറര്‍ മേഖലയില്‍ ഇത് വലിയൊരു പ്രതിസന്ധിയാകും സൃഷ്ടിക്കുക എന്നാണ് വിലയിരുത്തുന്നത്. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ എന്നുകൂടി അറിയപ്പെടുന്ന ഈ സെറ്റില്‍മെന്റ് ഒരു വ്യക്തിക്ക് ഇഷ്ടമുള്ളിടത്തോളം കാലം ബ്രിട്ടനില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദമാണ്. മാത്രമല്ല, അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാനും കഴിയും.

2021 - 2024 കാലഘട്ടത്തില്‍ കുടിയേറ്റം വഴി ബ്രിട്ടനിലെ ജനസംഖ്യയില്‍ 2.6 മില്യണിന്റെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. 2026 -2030 കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ 1.6 മില്യണിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് പി ആര്‍ ലഭിക്കുന്നതിനുള്ള സമയപരിധി 10 വര്‍ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇതില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ നടക്കുകയാണ്. ഫെബ്രുവരി 12ന് കണ്‍സള്‍ട്ടേഷന്‍ അവസാനിക്കും. വൈകാതെ പി ആര്‍ ലഭിക്കാന്‍ ഇടയുള്ളവര്‍ക്കായി ചില നീക്കുപോക്കുകള്‍ നിര്‍ദ്ദേശിക്കാനും കണ്‍സള്‍ട്ടേഷനില്‍ ആവശ്യപെടുന്നുണ്ട്. ഇതിനോടകം പി ആര്‍ ലഭിച്ചവരെ ഈ മാറ്റങ്ങള്‍ ബാധിക്കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പി. ആര്‍ എന്നത് ഒരു പരിഗണനയാണെന്നും അവകാശമല്ലെന്നുമാണ് മഹ്‌മൂദ് എം പിമാരുടെ യോഗത്തില്‍ പറഞ്ഞത്. ലോകത്തിലെ മികച്ച നൈപുണികളും വൈദഗ്ധ്യവുമുള്ളവരെ ബ്രിട്ടനു വേണ്ടി ജോലിചെയ്യാന്‍ ആകര്‍ഷിക്കുന്നതിനായി അത് ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

ഉയര്‍ന്ന വരുമാനം ഇല്ലാത്ത, എന്നാല്‍, ബ്രിട്ടീഷ് സമൂഹത്തിനായി ഏറെ സേവനങ്ങള്‍ നല്‍കുന്ന കെയറര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് യോഗത്തില്‍ ലേബര്‍ എം പി ഡോക്ടര്‍ പീറ്റര്‍ പ്രിന്‍സ്ലി ആവശ്യപ്പെട്ടു. വിസയുടെ കാര്യത്തിലായാലും, പി ആറിന്റെ കാര്യത്തിലായാലും മിനിമം വേതന പരിധി ഈ മേഖലയില്‍ നടപ്പാക്കരുതെന്ന ആവശ്യവും ശക്തമാണ്.

ചിത്രം കടപ്പാട് ബിബിസി

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions