യു.കെ.വാര്‍ത്തകള്‍

മണ്ടേല്‍സണ്‍ വിവാദം: പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് മക്‌സ്വീനി രാജിവെച്ചു

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേരയുടെ ഇളക്കം കൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചു. ജെഫ്രി എപ്സ്റ്റീന്‍ വിവാദത്തില്‍പ്പെട്ട പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കുട്ടീപ്പീഡനത്തില്‍ ജയിലിലായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അറിഞ്ഞിട്ടും ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നില്‍ താനാണെന്നാണ് മക്‌സ്വീനിയുടെ വാദം. സ്റ്റാര്‍മറെ രക്ഷിക്കാനായാണ് മക്‌സ്വീനി രാജിവെച്ചത്.

എന്നാല്‍ അധികാരത്തിലേക്ക് എത്താന്‍ കീര്‍ സ്റ്റാര്‍മറെ കൈപിടിച്ച് നടത്തിയ മക്‌സ്വീനിയില്ലാതെ പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കുന്നത് അത്ര എളുപ്പമാകില്ലെന്ന് ലേബര്‍ എംപിമാര്‍ പരസ്യമായി സമ്മതിക്കുന്നു. ഇടത് എംപിമാര്‍ ഇതിനകം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെയും, ലേബര്‍ പാര്‍ട്ടിയുടെയും നന്മയെ കരുതി സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ലേബര്‍ എംപി ബ്രയാന്‍ ലെഷാം തുറന്നടിച്ചു.

മക്‌സ്വീനിയുടെ രാജി ഒരു തുടക്കമാണെന്ന് ലേബര്‍ എംപിമാര്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയം വൃത്തിയാക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ദേശീയ അഭിസംബോധന നടത്താന്‍ ഒരുങ്ങുകയാണ് കീര്‍ സ്റ്റാര്‍മര്‍. താന്‍ രാജിവെയ്ക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് അദ്ദേഹത്തിന്റെ തയാറെടുപ്പ്. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തിലും സ്റ്റാര്‍മര്‍ സംസാരിക്കും.

അതേസമയം, പ്രധാനമന്ത്രി പദത്തിലെ പിന്‍ഗാമികളായി കരുതുന്ന ആഞ്ചെല റെയ്‌നറും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിനുള്ള തയാറെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും അവസരം മുതലാക്കാന്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി കേവലം 18 മാസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രാഷ്ട്രീയമായും, സാമ്പത്തികമായും തിരിച്ചടിക്കുമെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ വാദിക്കുന്നു.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions