യു.കെ.വാര്‍ത്തകള്‍

ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത മിനിമം വേജ് പദ്ധതി വൈകും; യുവാക്കള്‍ക്ക് തിരിച്ചടി

യുകെയില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഏകീകൃത മിനിമം വേജ്' പദ്ധതി നടപ്പിലാക്കുന്നതില്‍ തിരിച്ചടി. പ്രായഭേദമന്യേ എല്ലാ മുതിര്‍ന്നവര്‍ക്കും തുല്യവേതനം ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഭാഗികമായി പിന്നോട്ട് പോകുന്നതായാണ് സൂചന. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും, യുവാക്കള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷമായതുമാണ് സര്‍ക്കാരിനെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് പത്രികയില്‍ 'ഡിസ്‌ക്രിഷണറി ഏജ് ബാന്‍ഡുകള്‍' (പ്രായത്തിനനുസരിച്ചുള്ള വേതന വ്യത്യാസം) നിര്‍ത്തലാക്കുമെന്ന് ലേബര്‍ പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നു. 18 മുതല്‍ 20 വയസ്സുവരെയുള്ളവര്‍ക്കും 21 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒരേ നിരക്കില്‍ ശമ്പളം നല്‍കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാv, നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ധനവ് മന്ദഗതിയിലാക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

∙ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ പ്രകാരം,18-20 പ്രായക്കാര്‍: മണിക്കൂറിന് 85 പെന്‍സ് വര്‍ധനവോടെ 10.85 പൗണ്ട്, 21 വയസിന് മുകളിലുള്ളവര്‍: മണിക്കൂറിന് 50 പെന്‍സ് വര്‍ധനവോടെ 12.71പൗണ്ട്, 18 വയസില്‍ താഴെയുള്ളവര്‍/അപ്രന്റീസുകള്‍: മണിക്കൂറിന് 8 പൗണ്ട്.

രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള 1.86 പൗണ്ട് എന്ന വേതന വിടവ് 2029-ലെ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് പ്രായം കുറവായതിനാല്‍ കുറഞ്ഞ ശമ്പളം നല്‍കുന്നത് അനീതിയാണെന്ന് ട്രേഡ് യൂണിയനുകള്‍ വാദിക്കുമ്പോള്‍, ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നത് യുവാക്കളെ ജോലിക്ക് എടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് ബിസിനസ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുകെയിലെ പുതിയ തൊഴില്‍ കണക്കുകള്‍ സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി ഉയര്‍ന്നപ്പോള്‍, 16 മുതല്‍ 24 വയസ്സുവരെയുള്ള യുവാക്കള്‍ക്കിടയില്‍ ഇത് 16.1 ശതമാനം എന്ന ഭയാനക നിലയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാഹചര്യമാണിതെന്ന് ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനില്‍ കെയര്‍ ഹോമുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളെയും യുവ പ്രവാസികളെയും ഈ തീരുമാനം ബാധിക്കും. ഏകീകൃത വേതനം പെട്ടെന്ന് നടപ്പിലാക്കാത്തത് വഴി വിദ്യാര്‍ത്ഥികളുടെയും 20 വയസില്‍ താഴെയുള്ളവരുടെയും വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടാവില്ല. വേതന വര്‍ധനവ് മന്ദഗതിയിലാക്കുന്നത് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന ബിസിനസ്സ് ഉടമകളുടെ വാദം ശരിയാണെങ്കില്‍, പുതുതായി യുകെയില്‍ എത്തുന്നവര്‍ക്ക് ജോലി ലഭിക്കുന്നത് എളുപ്പമായേക്കാം. ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളികള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടതില്ല എന്ന ആനുകൂല്യം നിലനില്‍ക്കുന്നത് ഇവര്‍ക്ക് ഗുണകരമാണ് .

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions