അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തുന്നവര്‍ കിടക്കയ്ക്കായി കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകള്‍. 24 മണിക്കൂര്‍ വരെയാണ് കാത്തിരിപ്പു നീണ്ടത്. 2025 ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം കിടയ്ക്കയ്ക്കായി ആശുപത്രി വരാന്തയില്‍ 24 മണിക്കൂറിലേറെ കാത്തിരുന്നത് 52000 രോഗികളാണെന്നാണ് കണക്ക്. ഇതില്‍ തന്നെ 6893 പേര്‍ക്ക് കിടക്ക തരപ്പെട്ടത് 48 മണിക്കൂറിന് ശേഷവും. അവശതകളും വേദനയുമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ ട്രോളിയിലും കസേരയിലും നിലത്തുമായി അരലക്ഷം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് വ്യക്തമാക്കി. പോയകാലത്തെ തിരക്കേറിയ തണുപ്പുകാലമാണ് എന്‍എച്ച് എസ് നേരിടുന്നതെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ആരും മുന്നോട്ട് വയ്ക്കുന്നില്ല. കോറിഡോര്‍ കെയറിനായി സ്റ്റാഫിനെ പോലും നിയമിക്കുന്ന ട്രസ്റ്റുകളുണ്ട്.
വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ 7681, റോയല്‍ ബ്ലാക്‌ബേണ്‍ 7245, ആരോ പാര്ക്ക് 4922, റോയല്‍ പ്രസ്റ്റണ്‍ 40550 പേര്‍, വാരിങ്ടണ്‍ ഹോസ്പിറ്റല്‍ 3781 എന്നിവയാണ് കോറിഡോര്‍ കെയറില്‍ റെക്കോര്‍ഡിട്ട ആശുപത്രികള്‍. സാധാരണക്കാരായ ജനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പ്.