ഗര്‍ഭിണിയായിരുന്ന വേളയിലെ അസ്വസ്ഥകള്‍ മൂലം വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിച്ചതിന് പിരിച്ചു വിടപ്പെട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം. വീഡിയോ എഡിറ്ററെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ കൈല ഫാര്‍മര്‍ എന്ന യുവതി നല്‍കിയ കേസില്‍ 70,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ആണ് ഉത്തരവിട്ടത്. ഒരു വീഡിയോ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൈല ഫാര്‍മര്‍, താന്‍ ഗര്‍ഭിണിയാണെന്നും, അതിന്റെ ഭാഗമായി കൂടെക്കൂടെ ഛര്‍ദ്ദിയും ഓക്കാനവുമൊക്കെ ഉണ്ടാകുന്നതിനാല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും കമ്പനിയെ അറിയിച്ചിരുന്നു. മാത്രമല്ല, ഇത് സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കമ്പനിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, നേരത്തേ തന്നെ, മറ്റേണിറ്റി ലീവ് എന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് വാദിച്ചിരുന്ന കമ്പനി മാനേജര്‍ ഹാരി പില്‍ ഈ അവസരം കൈലയെ ഒഴിവാക്കാനുള്ള മാര്‍ഗമായി കണ്ട് കരുക്കള്‍ നീക്കുകയായിരുന്നു എന്ന് ട്രൈബ്യൂണലില്‍ ബോധിപ്പിച്ചു. ഗര്‍ഭിണിയായതില്‍ കൈലയെ അഭിനന്ദിച്ച ഹാരി പക്ഷെ പിന്നീട് അവരെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നതിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനായിരുന്നു ആരംഭിച്ചത്. കൈലയുടെ ജോലിയിലെ പ്രകടനം നിലവാരം പുലര്‍ത്തുന്നില്ല എന്ന ആരോപണമായിരുന്നു അയാള്‍ ആദ്യം ഉന്നയിച്ചത്. തുടര്‍ന്നായിരുന്നു അവരെ പിരിച്ചു വിട്ടത്.
ഫ്രഷ് കട്ട് വീഡിയോ കമ്പനിയുടെ ഓക്‌സ്‌ഫോര്‍ഡിലുള്ള ഓഫീസിലെത്തി ജോലി ചെയ്യുവാന്‍ കൈലയ്ക്ക് കഴിയില്ല എന്നതില്‍ ഹാരി അസന്തുഷ്ടനായിരുന്നു എന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഗര്‍ഭിണി എന്ന നിലയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ കൈലയ്ക്ക് അവകാശമുണ്ടെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. അത് അനുവദിക്കാതെ പിരിച്ചു വിട്ടത് തികച്ചും അന്യായവും വിവേചനപരവുമാണെന്ന് പറഞ്ഞ കോടതി അവര്‍ക്ക് 73,500 പൗണ്ട് നഷ്ടപരിഹാരവും കോടതി ചെലവുമടക്കം നല്‍കാന്‍ വിധിക്കുകയായിരുന്നു.