യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും

ഫെബ്രുവരിയില്‍ യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇറാനെതിരെ ഇസ്രയേലും, അമേരിക്കയും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ വര്‍ധനവെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി അതിലും മോശമായിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുപോകുമെന്ന ആശങ്ക വളരുകയാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയും, യുകെയില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മങ്ങുകയും ചെയ്യും.

രാജ്യത്തെ കുടുംബങ്ങളെ സംബന്ധിച്ച് ബജറ്റിന് തീപിടിക്കുന്ന സ്ഥിതിയാണ്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് സ്ഥിതി ഒട്ടും ആശ്വാസം നല്‍കുന്നില്ല. ഫെബ്രുവരി 22 വരെ നാല് ആഴ്ചകളില്‍ ഗ്രോസറി പ്രൈസ് ഇന്‍ഫ്‌ളേഷന്‍ 4.3 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ജനുവരിയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം.

മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടാല്‍ ഓയില്‍, ഗ്യാസ് വിതരണത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഫിലിപ്പ് ലെയിന്‍ മുന്നറിയിപ്പ് നല്‍കി. ഇത് പണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഈ മാസം പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടന്‍.

എന്നാല്‍ ചൊവ്വാഴ്ചയോടെ ഈ സാധ്യത മങ്ങി. പണപ്പെരുപ്പം കൂടുമെന്ന ആശങ്കയില്‍ യുകെ കടമെടുപ്പ് ചെലവുകള്‍ ഉയരുകയും ചെയ്തു. പലിശ നിരക്ക് കുറയാന്‍ 80% വരെ സാധ്യതയാണ് കഴിഞ്ഞ ആഴ്ച സാമ്പത്തിക വിപണികള്‍ കല്‍പ്പിച്ചതെങ്കില്‍ ഇപ്പോള്‍ ഇത് വെറും 29 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

യുദ്ധ പ്രതിസന്ധി എണ്ണ, ഗ്യാസ് വിലയും ഉയര്‍ത്തുകയാണ്. യുകെ ഡ്രൈവര്‍മാര്‍ക്കും, കുടുംബങ്ങളുടെ ഗ്യാസ്, വൈദ്യുതി ബില്ലുകളെയും ഇത് ബാധിക്കും.

പ്രതിസന്ധി ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. ഇതിനുപുറമേ ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ താരിഫ് പ്രതിസന്ധിയുമുണ്ടാകും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ല.

യുദ്ധം നീണ്ടുപോയാല്‍ വീണ്ടും രാജ്യം പ്രതിസന്ധിയിലാകും. ക്ഷേമ പദ്ധതികള്‍ക്കും പെന്‍ഷനും ഉള്‍പ്പെടെ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. ഇറാന്‍ വിഷയത്തില്‍ അയവു വന്നില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ചാന്‍സലര്‍ .

എനര്‍ജി ബില്ലുകള്‍ ഏപ്രില്‍ മാസത്തോടെ കുറയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ബ്രിട്ടന്‍. കൂടാതെ പണപ്പെരുപ്പവും താഴുന്നതിനാല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. അങ്ങനെ മോര്‍ട്ടഗേജ് നിരക്കും കുറയുമെന്ന് കരുതി. എന്നാല്‍ ഇറാനില്‍ അമേരിക്കയും, ഇസ്രയേലും ചേര്‍ന്ന് അക്രമം നടത്തിയതോടെ സ്ഥിതി മാറി.

  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions