മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രകൃതിവാതക വില ഉയരുമെന്നതിനാല്‍ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ടോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് 1801 പൗണ്ട് എനര്‍ജി ബില്ലായി നല്‍കേണ്ടി വരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പറയുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രൈസ് ക്യാപ്പിലായിരിക്കും ഈ വര്‍ധനവ്. ഏപ്രിലിലെ പ്രൈസ് ക്യാപ്പിനെക്കാള്‍ 160 പൗണ്ട് വര്‍ധനവാണിത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജമേഖല ഏതാണ്ട് അടച്ചു പൂട്ടേണ്ട അവസ്ഥ വന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ദ്രവീകൃത പ്രകൃതിവാതക വിതരണത്തില്‍ അഞ്ചിലൊന്നും ഖത്തറാണ് ചെയ്യുന്നത്. അമേരിക്കക്ക് തൊട്ടുപുറകിലായി ലോകത്തിലെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) വിതരണക്കാരായ ഖത്തറില്‍ ഇതിന് വില വര്‍ധിക്കുന്നതോടെ ബ്രിട്ടനിലേക്കുള്ള ഇറക്കുമതിയുടെ ചെലവും കൂടും. അതുകൊണ്ടു തന്നെ യുദ്ധം നീണ്ടു നില്‍ക്കുകയാണെങ്കില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 2500 പൗണ്ട് വരെയായി ഉയരാം എന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റഷ്യ -യുക്രൈന്‍ സംഘര്‍ഷ കാലത്തെ അനുസ്മരിപ്പിക്കുംവിധത്തിലാകും സാഹചര്യം എന്നാണ് അവര്‍ പറയുന്നത്.
ഇതിലും കുറഞ്ഞ തുകയാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നതെങ്കിലും, ജൂലൈയിലെ പ്രൈസ് ക്യാപ് തീരുമാനിക്കുന്നതിനുള്ള അസ്സസ്സ്‌മെന്റ് പിരീയഡ് ആരംഭിച്ചിട്ടേ ഉള്ളു എന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അതായത്, യുദ്ധം നീണ്ടു പോവുകയും തത്ഫലമായി എല്‍ എന്‍ ജി നിരക്ക് ക്രമാതീതമായി ഉയരുകയും ചെയ്താല്‍ പ്രവചിച്ചതിലും കൂടുതലായി പ്രൈസ് ക്യാപ് ഉയര്‍ന്നേക്കാമെന്ന് അര്‍ത്ഥം. യൂറോപ്പും ബ്രിട്ടനും ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയെ വലുതായി ആശ്രയിക്കുന്നില്ല എങ്കിലും വിപണിയില്‍ ചരക്കിന്റെ കുറവ് അനുഭവപ്പെടുമ്പോള്‍ വില സ്വമേധയാ കൂടും.