ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്ഗേജ് വായ്പയെടുത്തവര്‍ കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ ശരാശരി ഒരു കുടുംബത്തിന് മാസം തോറും വന്‍തുക അധികമായി കണ്ടെത്തേണ്ടി വരും.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് എത്തിച്ചേക്കാന്‍ കാരണമാകും. വരും മാസങ്ങളില്‍ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ 22 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഇതോടെ ശരാശരി ഒരു വീട്ടിലെ വാര്‍ഷിക ഊര്‍ജ്ജ ചെലവില്‍ 350 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകും.
യുദ്ധം ബ്രിട്ടീഷ് വിപണിയെ കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വായ്പാ വിപണിയിലെ കുറഞ്ഞ നിരക്കിലുള്ള ഓഫറുകളെല്ലാം ബാങ്കുകള്‍ പിന്‍വലിച്ചു കഴിഞ്ഞു. വരും മാസങ്ങളില്‍ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സാധാരണക്കാരുടെ ബജറ്റ് താളംതെറ്റുമെന്നുറപ്പായി.
അതേസമയം, നിലവിലെ സാഹചര്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ് ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൃത്യമായ പിന്തുണ നല്‍കുന്നില്ലെന്നും ബ്രിട്ടീഷുകാര്‍ ട്രംപിനോട് നന്ദി പറയുകയാണ് വേണ്ടതെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും ഖത്തറിലെ ഗ്യാസ് ഫീല്‍ഡുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.