അമേരിക്കയും, ഇസ്രയേലും ഇറാനില്‍ നടത്തുന്ന യുദ്ധത്തിന്റെ പ്രത്യാഘാതം ഇത്തവണത്തെ ഈസ്റ്റര്‍ യാത്രകളിലും ആഘോഷത്തിലും പ്രതിഫലിക്കും. ഇറാന്‍ യുദ്ധം ഇനിയും ആഴ്ചകള്‍ നീളുമെന്ന പ്രവചനം ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ് .
എണ്ണയുടെ ആഗോള വില ഇപ്പോള്‍ ഒന്‍പത് ശതമാനം ഉയര്‍ന്ന് 109 ഡോളറിലാണ്. ഈ വിലവര്‍ദ്ധന യുകെയിലെ പമ്പുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ബാങ്ക് ഹോളിഡേ യാത്രകള്‍ക്ക് ഇറങ്ങുന്ന കുടുംബങ്ങളാണ് കഷ്ടപ്പെടുന്നത്. ഈസ്റ്റര്‍ വീക്കെന്‍ഡ് യാത്രകള്‍ക്കായി ഇന്ധനം നിറയ്ക്കുമ്പോള്‍ കണ്ണ് നിറയ്ക്കുന്ന ഇന്ധനവിലയാണ് നേരിടേണ്ടി വരുന്നതെന്ന് ആര്‍എസി പോളിസി ഹെഡ് സിമോണ്‍ വില്ല്യംസ് പറഞ്ഞു.
യുഎസ്-ഇസ്രയേല്‍ സംയുക്തമായി നടത്തുന്ന ഇറാന്‍ യുദ്ധത്തോടെ ഡീസല്‍ വിലകള്‍ 30 ശതമാനമാണ് ഉയര്‍ന്നത്. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. ഗ്യാസ് വില കൂടി ഉയരുന്നത് ബ്രിട്ടനിലെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.
നിലവില്‍ പ്രൈസ് ക്യാപ്പ് സംരക്ഷണമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പൊള്ളിയിട്ടില്ലെങ്കിലും ജൂലൈയില്‍ പ്രൈസ് ക്യാപ്പ് 400 പൗണ്ടെങ്കിലും ഉയരുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ചകളില്‍ ഇറാനെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത് ബ്രിട്ടനിലെ പെട്രോള്‍ പമ്പുകളിലെ വിലകള്‍ക്ക് തീകൊടുത്ത നിലയാണ്.
ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കി ഇന്ധന വിതരണ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്‍ ബിപി സ്ട്രാറ്റജി ഹെഡ് നിക്ക് ബട്‌ലറുടെ നിര്‍ദ്ദേശം.
വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ആസ്പദമാക്കി മാറിമാറി ദിനങ്ങളില്‍ വാഹനം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ പോളിസി ഉപദേശകന്‍ കൂടിയായിരുന്ന നിക്ക് ബട്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ആഴ്ചയും ജീവനക്കാര്‍ക്ക് അധിക അവധി അനുവദിച്ച് ട്രാഫിക് കുറയ്ക്കാനും അവസരം നല്‍കണമെന്ന് ബട്‌ലര്‍ പറയുന്നു.
ഇറാന്‍ യുദ്ധം മുന്നോട്ട് പോയാല്‍ എന്താകും സംഭവിക്കുകയെന്ന് ജനങ്ങളോട് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. '20 ശതമാനം സപ്ലൈ കട്ടായാല്‍ ഒരാള്‍ ഉപയോഗിക്കുന്നതിലും 20 ശതമാനം കുറവ് വരും. ഫുഡ് സപ്ലൈ, ഹെല്‍ത്ത് സര്‍വ്വീസ്, സ്‌കൂളുകള്‍ പോലുള്ളയുടെ പ്രവര്‍ത്തനം സംരക്ഷിച്ച് നിര്‍ത്തണം. ഇതിന് ശേഷമാണ് വിപണിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് തീരുമാനിക്കാന്‍. എല്ലാം തുറന്നിട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത് പിന്നീട് കാര്യങ്ങള്‍ ദുഷ്‌കരമാക്കും. റേഷന്‍ സംവിധാനത്തിലേക്ക് കടക്കേണ്ടി വരില്ലെങ്കിലും, ചെറിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തുകയാണ് വേണ്ടത്', ബട്‌ലര്‍ പറയുന്നു.