പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
സറേയിലെ എപ്സം പട്ടണത്തില്‍ പള്ളിയ്ക്ക് പുറത്ത് യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നടന്ന നൂറുകണക്കിന് പേരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.
ഏപ്രില്‍ 11ന് പുലര്‍ച്ചെ 2 മുതല്‍ 4 മണിക്ക് ഇടയില്‍, എപ്‌സം മെത്തഡിസ്റ്റ് ചര്‍ച്ചിന് പുറത്തുവെച്ച് ഇരുപതുകളില്‍ പ്രായമുള്ള യുവതിയെ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സമീപത്തെ ലാബിരിത്ത് നൈറ്റ് ക്ലബില്‍ നിന്ന് പുറത്തുവന്നതിനു പിന്നാലെ പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിച്ചതായാണ് യുവതി വ്യക്തമാക്കിയത്. ബലാത്സംഗം ചെയ്തവരുടെ പേരും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി
വൈകിട്ട് അഞ്ചുമണിയോടെ നൂറുകണക്കിന് ആളുകള്‍ എപ്‌സം ടൗണ്‍ സെന്ററില്‍ കൂടി പ്രതിഷേധിച്ചു പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിഷേധക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടു. റോഡുകള്‍ നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ ഹെല്‍മറ്റും ഷീല്‍ഡും ധരിച്ച പോലീസ് സ്ഥലത്തെത്തി. ചില പ്രതിഷേധക്കാര്‍ പോലീസിനുനേരെ കല്ലുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പൊലീസിന്റെ വന്‍ സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചത്. രാത്രി എട്ട് മണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു, എന്നാല്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
പ്രതികളെ കുറിച്ച് പുറത്തുവിടാന്‍ കഴിയുന്ന മതിയായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പറഞ്ഞു.പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോഴും ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ജനരോഷത്തിന് ഇടയാക്കുകയാണ്.
'ഇത് ഭ്രാന്താണ്, ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കാറില്ല. ഒരു കൂട്ടബലാത്സംഗമൊന്നും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്', പ്രദേശവാസികള്‍ രോഷത്തോടെ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം അതിക്രമം നേരിട്ട പാവം പെണ്‍കുട്ടി പോലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.