യുകെയില്‍ സ്ഥിരതാമസത്തിനുള്ള അവസരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി യുകെ ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചു.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, സന്ദര്‍ശന വിസയില്‍ ബ്രിട്ടനിലെത്തി ബ്രിട്ടീഷ് പങ്കാളികളോടൊപ്പം താമസിക്കുന്നതായി കാണിച്ച് ചിലര്‍ വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് Iഐ.എല്‍.ആര്‍ നേടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം അപേക്ഷകള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരിശോധിക്കുന്നതെന്നും, ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ ദുരുപയോഗം തടയാന്‍ ഇതിലൂടെ സാധിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍, ആരെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യത്തില്‍ നിയന്ത്രണം ശക്തമാക്കുന്നതിനായി ഇമിഗ്രേഷന്‍ അഡൈ്വസ് അതോറിറ്റി ഉള്‍പ്പെടെയുള്ള നിയന്ത്രണ ഏജന്‍സികളും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇത്തരത്തിലുള്ള വ്യാജ അപേക്ഷകള്‍ തടയാന്‍ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വേണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്. ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ക്കൊപ്പം, വ്യാജമായി സ്വവര്‍ഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് അഭയം തേടുന്ന കേസുകളിലും ഇതിനകം അന്വേഷണം ആരംഭിച്ചതായി ഹോം ഓഫീസ് അറിയിച്ചു.
ബിബിസി അന്വേഷണ റിപ്പോര്‍ട്ടില്‍, ഹ്രസ്വകാല സന്ദര്‍ശന വിസയില്‍ എത്തിയ ചിലര്‍ വിസ കാലാവധി കഴിയുന്നതിന് മുമ്പ് വ്യാജ കഥകളും, കൃത്രിമ തെളിവുകളും, മെഡിക്കല്‍ രേഖകളും തയ്യാറാക്കി ബ്രിട്ടനില്‍ തുടരാന്‍ ശ്രമിക്കുന്നതായി പറയുന്നു. ചില കേസുകളില്‍ ഇതിന് സഹായം നല്‍കുന്ന നിയമ ഉപദേശകരും സ്ഥാപനങ്ങളും ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.