രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ നല്‍കേണ്ട എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിപ്പുകളുടെ സ്ഥലമായി മാറുന്നു. ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ അത്രമേല്‍ ഭയാനകമാണ്. അത്യാഹിത വിഭാഗത്തില്‍ മൂന്ന് ദിവസം വരെ ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 13,000-ലേറെ രോഗികളാണ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എ&ഇ ചികിത്സയ്ക്കായി കാത്തിരുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
എന്‍എച്ച്എസിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 24 മണിക്കൂറിലേറെ കാത്തിരുന്ന 500,000 രോഗികളിലാണ് ഇവരും ഉള്‍പ്പെടുന്നത്. ഇത്രയേറെ കാത്തിരുന്നിട്ടാണ് രോഗികള്‍ക്ക് അഡ്മിഷനും, ട്രാന്‍സ്ഫറും, ഡിസ്ചാര്‍ജ്ജും ലഭിച്ചത്.
2023 മുതല്‍ എ&ഇകളില്‍ ഒരു ദിവസമെങ്കിലും ചെലവഴിക്കുന്ന രോഗികളുടെ എണ്ണം കാല്‍ശതമാനം വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നേടിയ കണക്കുകള്‍ വിശദീകരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ദുരിതസമാനമായ കണക്കാണ് 2026 ജനുവരിയില്‍ രേഖപ്പെടുത്തിയത്.
എ&ഇയിലെ കാത്തിരിപ്പ് സമയം ലക്ഷ്യമിട്ടതിന് അരികിലേക്ക് എത്തിയതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ രോഗികള്‍ ഈ വിധം കാത്തിരിക്കുന്നതിനേക്കാള്‍ ഭേദം വീടുകളില്‍ കിടന്ന് മരിക്കുന്നതാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു.
ഗുരുതര പരുക്കുകള്‍, ജീവന്‍ അപകടത്തിലാകുന്ന എമര്‍ജന്‍സികള്‍ എന്നിവ നേരിടുമ്പോള്‍ മാത്രം എ&ഇയിലെത്താനാണ് എന്‍എച്ച്എസ് രോഗികളോട് നിര്‍ദ്ദേശിക്കുന്നത്. 95% രോഗികള്‍ക്കും നാല് മണിക്കൂറുള്ളില്‍ ചികിത്സിക്കുകയോ, ഡിസ്ചാര്‍ജ്ജ് നല്‍കുകയോ വേണമെന്നാണ് ലക്ഷ്യം. എന്നാല്‍ എ&ഇ പരിചരണം കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നതെന്ന് ബിഎംജെ കണ്ടെത്തി.