വിവാദ വ്യക്തി ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിലെ വീഴ്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിഷയത്തില്‍ ക്യാബിനറ്റിലും ഭിന്നത രൂക്ഷമാണ്. ക്യാബിനറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ക്യാറ്റ് ലിറ്റില്‍ ഫോറിന്‍ അഫയേഴ്‌സ് സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മുന്‍ ഫോറിന്‍ ഓഫീസ് മേധാവി ഓലി റോബിന്‍സ് കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ വിവരങ്ങള്‍ സ്റ്റാര്‍മര്‍ക്ക് കുരുക്കായി മാറിയിട്ടുണ്ട്. മണ്ടേല്‍സന്റെ സുരക്ഷാ വെറ്റിംഗ് വിവരങ്ങള്‍ അവഗണിക്കുന്ന നിലപാടാണ് നം.10ല്‍ നിന്നും ഉണ്ടായതെന്നും, അപ്പോയിന്റ്‌മെന്റ് അംഗീകരിക്കാന്‍ സമ്മര്‍ദമുണ്ടായെന്നും റോബിന്‍സ് വ്യക്തമാക്കിയിരുന്നു.
ഈ ഘട്ടത്തില്‍ വലിയ പരീക്ഷണമാണ് സ്റ്റാര്‍മര്‍ അഭിമുഖീകരിക്കുന്നത്. ഇത് ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കുന്നു. സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതിരുന്നിട്ടും മണ്ടേല്‍സന് സുപ്രധാന പദവി നല്‍കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ഉദ്യോഗസ്ഥയാണ് ക്യാറ്റ് ലിറ്റില്‍.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ തന്നെ അറിയിച്ചില്ലെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. ലിറ്റിലിന് പുറമെ സ്റ്റാര്‍മറുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയും അടുത്ത ആഴ്ച കമ്മിറ്റി മുന്‍പാകെ തെളിവ് നല്‍കും.
അതേസമയം, ലേബര്‍ എംപിമാര്‍ സ്റ്റാര്‍മറുടെ രാജി പരസ്യമായി ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഹാര്‍ട്ടില്‍പൂള്‍ ലേബര്‍ എംപി ജോന്നാഥന്‍ ബ്രാഷ് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു. നേരത്തെ എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദ് വിഷയത്തില്‍ ആശങ്കയുള്ളതായി വ്യക്തമാക്കിയിരുന്നു. അടുത്ത മാസത്തെ ലോക്കല്‍ ഇലക്ഷനില്‍ ലേബറിന് തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മറുടെ കസേര പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ .