യു.കെ.വാര്‍ത്തകള്‍

രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ

യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മെനിഞ്ചൈറ്റിസ് ബാധിച്ച് മരണമടഞ്ഞ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് , മറ്റ് രണ്ട് സ്‌കൂളുകളില്‍ കൂടി രോഗബാധ കണ്ടെത്തിയത് ആശങ്ക പരത്തി. റീഡിംഗിലും, ബെര്‍ക്ക്ഷയറിലും, രണ്ട് വിദ്യാര്‍ത്ഥികള്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലാണെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) സ്ഥിരീകരിച്ചു.

അതിലൊരാള്‍ റീഡിംഗ്, ബ്ലൂ കോട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മറ്റെയാള്‍ ഹൈഡൗണ്‍ സെക്കന്‍ഡറി സ്‌കൂള്‍ ആന്‍ഡ് സിക്‌സ്ത് ഫോം സെന്ററിലെ വിദ്യാര്‍ത്ഥിയുമാണെന്നും യു കെ എച്ച് എസ് എ വ്യക്തമാക്കിയിട്ടുണ്ട്. റീഡിംഗില്‍ നിന്നു തന്നെയുള്ള, ഓക്‌സ്‌ഫോര്‍ഡിലെ, ഹെന്‍ലി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇതേ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച മരണത്തിനു കീഴടങ്ങിയത്. ഈ മൂന്ന് വിദ്യാര്‍ത്ഥികളും പരസ്പരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, മാരകമായ ഈ രോഗത്തിന്റെ വ്യാപനം ശക്തമാവുകയാണോ എന്ന ആശങ്കയും കനക്കുന്നു.

ഈ വര്‍ഷം ആദ്യം കെന്റിലും ഡോര്‍സെറ്റിലും മെനിഞ്ചൈറ്റിസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അന്ന് രോഗബാധയ്ക്ക് കാരണമായ മെനിഞ്ചൈറ്റിസ് ബി വകഭേദമല്ല, ഇപ്പോഴത്തെ വ്യാപനത്തിനു പിന്നില്‍ എന്നാണ് ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ഇപ്പോള്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ക്ക് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ആന്റിബയോട്ടിക്ക് നല്‍കുന്നുണ്ട്.

ബെര്‍ക്ക്ഷയറില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരു യുവാവ് മരണമടയുകയും മറ്റ് രണ്ടുപേര്‍ ആശുപത്രിയിലാവുകയും ചെയ്തതോടെയാണ് രോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിശകലനങ്ങളും കൂടുതല്‍ ഗൗരവകരമായി നടത്തപ്പെടുന്നത്. നേരത്തേ, ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കെന്റിലും ഒരു നിശാക്ലബ്ബ് കേന്ദ്രീകരിച്ച് മെനിഞ്ചൈറ്റിസ് വ്യാപനം കണ്ടെത്തിയിരുന്നു. അന്ന് രണ്ട് പേര്‍ മരണമടയുകയും ഒരു ഡസനിലധികം പേരെ ഗുരുതര രോഗബാധയോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മെനിഞ്ചൈറ്റിസ് സാധാരണയായി ഒറ്റപ്പെട്ട് മാത്രം കാണപ്പെടുന്ന ഒരു രോഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, കോവിഡാനന്തര കാലത്ത് അതൊരു അതിവ്യാപനശേഷിയുള്ള രോഗമായി മാറാം എന്നാണ് കിംഗ്‌സ് കോളേജ്, ലണ്ടനിലെ രോഗപ്രതിരോധ വിദഗ്ധനായ ഡോക്ടര്‍ ലിന്‍ഡ്‌സേ എഡ്വേര്‍ഡ്‌സ് പറയുന്നു.

കോവിഡ് നമ്മുടെ ശരീരകോശങ്ങളെ, ഇത്തരത്തിലുള്ള ബാക്ടീരിയ പോലുള്ള രോഗകാരികള്‍ക്ക് എളുപ്പം കീഴടക്കാവുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ടാകാം എന്നും ഡോക്ടര്‍ പറയുന്നു. കോശങ്ങളുടെ റിസപ്റ്ററുകളില്‍ പറ്റിപ്പിടിച്ചായിരുന്നു കോവിഡ് വൈറസ് കോശങ്ങള്‍ക്കകത്ത് കയറിയിരുന്നത്. ബാക്ടീരിയയും ഈ വഴി പരീക്ഷിച്ചിട്ടുണ്ടാകാം, അതുകൊണ്ടായിരിക്കാം പല കോവിഡ് ബാധിതര്‍ക്കും ന്യൂമോണിയ പോലുള്ള സെക്കന്‍ഡറി ബാക്ടീരിയല്‍ ബാധ ഉണ്ടാകുന്നത്, ഡോക്ടര്‍ ലിന്‍ഡ്‌സേ കൂട്ടിച്ചേര്‍ത്തു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions