ഇംഗ്ലണ്ടില്‍ ആശുപത്രി തിരക്ക് കുറയ്ക്കാന്‍ ഫാര്‍മസി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്ത്. ഈ വര്‍ഷം ശരത്കാലം മുതല്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കാനുള്ള അധികാരം നല്‍കും. നിലവില്‍ തൊണ്ടവേദന, ചെവിവേദന, സൈനസൈറ്റിസ്, ഷിംഗിള്‍സ്, മൂത്രാശയ അണുബാധ തുടങ്ങിയ ഏഴ് അസുഖങ്ങള്‍ക്ക് 'ഫാര്‍മസി ഫസ്റ്റ്' പദ്ധതിയിലൂടെ മരുന്ന് നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇനി അഞ്ച് സാധാരണ രോഗങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ 340 മില്യണ്‍ പൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ജിപി സര്‍ജറികളിലെയും ആശുപത്രികളിലെയും തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗികള്‍ക്ക് സമീപ ഫാര്‍മസികളില്‍ തന്നെ പരിശോധനയും ചികിത്സയും ലഭ്യമാകുന്നതിനാല്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ കിന്നോക്ക് വ്യക്തമാക്കി.
അതേസമയം, പുതിയ ധനസഹായം സ്വാഗതം ചെയ്ത ദേശീയ ഫാര്‍മസി അസോസിയേഷന്‍, ഉയര്‍ന്ന ബിസിനസ് നിരക്കുകളും തൊഴിലുടമ ചെലവുകളും മരുന്ന് വില വര്‍ധനയും പരിഹരിക്കാന്‍ ഇത് മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി. 2024ല്‍ ആരംഭിച്ച 'ഫാര്‍മസി ഫസ്റ്റ്' പദ്ധതിയുടെ ഭാഗമായി 2025 മാര്‍ച്ച് മുതല്‍ 2026 ഫെബ്രുവരി വരെ 33 ലക്ഷത്തിലധികം കണ്‍സള്‍ട്ടേഷനുകള്‍ നടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ മില്ല്യണ്‍കണക്കിനു രോഗികള്‍ ആണുള്ളത്. ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ അത്രമേല്‍ ഭയാനകമാണ്. അത്യാഹിത വിഭാഗത്തില്‍ മൂന്ന് ദിവസം വരെ ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 13,000-ലേറെ രോഗികളാണ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എ&ഇ ചികിത്സയ്ക്കായി കാത്തിരുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 24 മണിക്കൂറിലേറെ കാത്തിരുന്ന 500,000 രോഗികളിലാണ് ഇവരും ഉള്‍പ്പെടുന്നത്.