യു.കെ.വാര്‍ത്തകള്‍

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം


യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം. യുകെയില്‍ സ്ഥിരതയാര്‍ന്ന ജീവിതവും മക്കളുടെ നല്ല ഭാവിയും സ്വപ്നം കണ്ട് എത്തിയ മലയാളി കുടുംബത്തിന് തീരാനഷ്ടമായി കുഞ്ഞുമാലാഖയുടെ അകാല വേര്‍പാട്. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഹെലന് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായി കുടുംബം അറിയിച്ചു. പിന്നീട് ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ കുട്ടിയെ അടിയന്തരമായി നോര്‍വിച്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ മെഡിക്കല്‍ പരിശോധനകളും അന്വേഷണ നടപടികളും തുടരുകയാണ്.

നിലവില്‍ ഹെലന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ യുകെയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഹെലന്‍ റോസിന്റെ വേര്‍പാട് ഒരു കുടുംബത്തിന്റെ മാത്രമല്ല, പ്രവാസി മലയാളി സമൂഹത്തിന്റെ മുഴുവന്‍ വേദനയായി മാറിയിരിക്കുകയാണ്.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  • എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions