കനത്ത ചൂടില്‍ ബ്രിട്ടനിലെ ജനജീവിതം സതംഭിച്ചു. താപനില അസാധാരണമാം വിധം ഉയര്‍ന്നതോടെ ലണ്ടനിലെ ടവര്‍ ബ്രിഡ്ജ്, യംഗ് വി ആന്‍ഡ് എ, കട്ടി സാര്‍ക്ക്, റോയല്‍ ഒബ്‌സര്‍വേറ്ററി എന്നിവയും അടഞ്ഞുകിടന്നു. ഹാംപ്ഷയറിലെ മാര്‍വെല്‍ സൂവും അടഞ്ഞു കിടക്കുകയായിരുന്നു. ലണ്ടനിലെ ചില റെസ്റ്റോറന്റുകളും ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്റ്റോണ്‍ഹെഞ്ച് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പതിവിലും നേരത്തേ അടച്ചു.
താപനില 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ജൂണ്‍ മാസ താപനിലയുടെ റെക്കോര്‍ഡ് തകര്‍ന്നു. സഫോക്കിലെ സാന്റണ്‍ ഡൗണ്‍ഹാമിലായിരുന്നു 37.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. തൊട്ട് മുന്‍പത്തെ ദിവസം സോമര്‍സെറ്റിലെ മെറിഫീല്‍ഡില്‍ രേഖപ്പെടുത്തിയ 36.7 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നത്. അതിനു മുന്‍പ് ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്റ്റില്‍ 36.1 ഡിഗ്രി സെല്‍ഷ്യസോടെ ജൂണ്‍ മാസത്തിലെ ഏറ്റവും കൂടിയ താപനില എന്ന റെക്കോര്‍ഡ് ഇട്ടിരുന്നു. 1976 - ലെ 35.6 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ഇത്.
സൂര്യാതാപം ഏല്‍ക്കുന്നവരുടെ എണ്ണത്തില്‍ 517 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലവേദന അല്ലെങ്കില്‍ മൈഗ്രെയ്ന്‍ കേസുകളുടെ കാര്യത്തില്‍ 73 ശതമാനവും, ഉദര രോഗങ്ങളുടെ കാര്യത്തില്‍ 69 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
അതിനിടയില്‍ കനത്ത ചൂടില്‍ ബ്രിട്ടനിലെ പല ആശുപത്രികളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. എം ആര്‍ ഐ സ്‌കാനറുകള്‍ ഉള്‍പ്പടെയുള്ള പ്രധാന ഉപകരണങ്ങള്‍ എല്ലാം കനത്ത ചൂടില്‍ പണിമുടക്കിയതോടെ ഡോക്ടര്‍മാര്‍ നിസ്സഹായരാവുകയായിരുന്നു. അതോടൊപ്പം തന്നെ അടിയന്തര ചികിത്സാ വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ, പ്രത്യേകിച്ച് പ്രായമായവരുടെ എണ്ണം വര്‍ദ്ധിച്ചതും ആശുപത്രികള്‍ക്ക് മേല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി പല എന്‍ എച്ച് എസ് ട്രസ്റ്റുകളും ഔദ്യോഗികമായി തന്നെ പുതിയ രോഗികളെ ചികിത്സിക്കുന്നില്ല എന്ന അറിയിപ്പുമായി വന്നു.
എം ആര്‍ ഐ സ്‌കാനറുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് നോര്‍ഫോക്ക് ആന്‍ഡ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ട്രസ്റ്റാണ് ആദ്യം അറിയിപ്പുമായി എത്തിയത്. ചുരുങ്ങിയത് 362 അപ്പോയിന്റ്‌മെന്റുകളെങ്കിലും റദ്ദാക്കിയതായി അവര്‍ അറിയിച്ചു. ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായിട്ടയിരുന്നു ഇത്. ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ റെഡ് അലര്‍ട്ടും തുടരുകയാണ്.