യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; തൊഴില്‍ മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ വരും

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുകയും കയറ്റുമതിക്കും ഇറക്കുമതിക്കും വലിയ ഇളവുകള്‍ ലഭിക്കുകയും ചെയ്യും.

കരാര്‍ പ്രകാരം ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ബ്രിട്ടന്‍ ഘട്ടംഘട്ടമായി ഒഴിവാക്കും. അതേസമയം, ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 90 ശതമാനം ഉല്‍പ്പന്നങ്ങളിലെ തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീരോല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, ഭക്ഷ്യഎണ്ണ, അരി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ തീരുവ ഇളവ് നല്‍കിയിട്ടില്ല.

പത്ത് വര്‍ഷത്തിനുള്ളില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങളും പൂര്‍ണമായും തീരുവരഹിതമാകും. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 20 ശതമാനം വരെ തീരുവ പൂജ്യമായി കുറയുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിന്റെ കയറ്റുമതിക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനില്‍ നിന്നുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ്-റോയ്‌സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി കുറയ്ക്കും. ഇതോടെ ഇത്തരം വാഹനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ വില ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്.

മദ്യവിപണിയിലും വലിയ മാറ്റങ്ങളാണ് കരാര്‍ കൊണ്ടുവരുന്നത്. ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 150 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയും. ബ്രാന്‍ഡി, റം, വോഡ്ക എന്നിവയുടെ തീരുവയും 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയ്ക്കും.

തൊഴില്‍ മേഖലയിലും കരാര്‍ സുപ്രധാന മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടനിലെ ശാഖകളിലേക്ക് മാറ്റുമ്പോള്‍ മൂന്ന് വര്‍ഷം വരെ വിസ അനുവദിക്കും. ജീവനക്കാരുടെ ജീവിതപങ്കാളികള്‍ക്കും തൊഴില്‍ വിസ ലഭ്യമാകും. കൂടാതെ, ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്ന ഇന്ത്യക്കാര്‍ക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുമായി ബന്ധപ്പെട്ട ഇളവുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഷെഫുമാര്‍, യോഗ അധ്യാപകര്‍, ശാസ്ത്രീയ സംഗീതജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും ബ്രിട്ടനില്‍ താല്‍ക്കാലികമായി ജോലി ചെയ്യാനും സേവനം നല്‍കാനും കൂടുതല്‍ അവസരങ്ങള്‍ ഈ കരാറിലൂടെ ലഭ്യമാകും.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions