പത്ത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ ക്യാബിനറ്റില്‍ അഴിച്ചുപണി. സ്റ്റാര്‍മര്‍ ഗവണ്‍മെന്റില്‍ പുറത്താക്കപ്പെട്ടവരും, രാജിവെച്ചവരും ബേണ്‍ഹാം മന്ത്രിസഭയില്‍ പ്രധാന പദങ്ങളിലേക്ക് തിരിച്ചെത്തി. നികുതി വെട്ടിച്ചതിന് രാജിവെയ്‌ക്കേണ്ടി വന്ന ആഞ്ചെല റെയ്‌നര്‍ തന്റെ മുന്‍ പദവിയിലേക്ക് തന്നെ തിരിച്ചുവരവ് നടത്തി. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറിയായാണ് റെയ്‌നറുടെ തിരിച്ചുവരവ്.
രാജിവെച്ച മുന്‍ ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയെയാണ് പുതിയ പ്രധാനമന്ത്രി ട്രഷറിയുടെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വിപണികള്‍ ഭയപ്പെട്ട ഇടത് നേതാവ് എഡ് മിലിബന്ദിനെ ഫോറിന്‍ സെക്രട്ടറിയാക്കിയപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ ശക്തയായ ഷബാന മഹ്മൂദ് തുടരുമെന്നത് പുതിയ മന്ത്രിസഭയുടെ ഇമിഗ്രേഷന്‍ നയങ്ങളുടെ നേര്‍ചിത്രമായി .
കഴിഞ്ഞ 12 മണിക്കൂറുകള്‍ക്കിടെ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ 11 പേര്‍ക്കാണ് ക്യാബിനറ്റ് സ്ഥാനങ്ങള്‍ നഷ്ടമായത്. റേച്ചല്‍ റീവ്‌സ്, ഡേവിഡ് ലാമി തുടങ്ങിയ പ്രധാനികളാണ് ബേണ്‍ഹാമിന്റെ വരവോടെ ക്യാബിനറ്റില്‍ നിന്നും പുറത്തായത്. വെറ്റ് കൂപ്പറിനെയാണ് ഹെല്‍ത്ത് സെക്രട്ടറിയായി നിയോഗിച്ചത്. മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബേണ്‍ഹാം മന്ത്രിസഭയില്‍ ഡിഫന്‍സ് സെക്രട്ടറിയാകും. തൊഴില്‍ പെന്‍ഷന്‍ വകുപ്പ് മന്ത്രി പാറ്റ് മക്ഫാഡനും ചുമതല നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചു. ലൂയിസ് ഹേഗിന് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി നല്‍കി. ലൂസി പവല്‍ വിദ്യാഭ്യാസ മന്ത്രിയായും മന്ത്രിസഭയുടെ ഭാഗമായി.
ബേണ്‍ഹാം അധികാരമേറ്റ ഉടന്‍ തന്നെ പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വരുത്താനും സ്വന്തം രാഷ്ട്രീയ മുദ്ര പതിപ്പിക്കാനുമാണ് ഈ പുന സംഘടനയിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സമ്പദ് വ്യവസ്ഥ, സാമൂഹിക പരിപാലനം, പ്രാദേശിക വികസനം, പൊതു സേവന പരിഷ്‌കാരം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന സന്ദേശമാണ് പുതിയ മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ ആന്‍ഡി ബേണ്‍ഹാം നല്‍കുന്നത്.