യു.കെ.വാര്‍ത്തകള്‍

യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​

അവധിക്കാലം ആഘോഷിക്കാനായി സെര്‍ബിയയിലെത്തിയ യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ അതിക്രമം. ലണ്ടനില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് ബെല്‍ഗ്രേഡില്‍ അപരിചിതരായ യുവാക്കളുടെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്.

ജൂലൈ 17ന് വൈകിട്ട് 5.30നും 6നും ഇടയിലാണ് ദമ്പതികള്‍ സെര്‍ബിയയിലെത്തിയത്. രാജ്യത്തെത്തിയതിന് പിന്നാലെ ബെല്‍ഗ്രേഡിലൂടെ നടന്നുകൊണ്ട് ട്രാവല്‍ വ്ലോഗ് ചിത്രീകരിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ഇവരെ പിന്തുടര്‍ന്നത്.

തുടര്‍ന്ന് സംഘത്തിലൊരാള്‍ യുവതിയുടെ സ്ലിങ് ബാഗില്‍ പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. ആദ്യം ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന ദമ്പതികള്‍, വീണ്ടും ബാഗില്‍ തൊട്ടതോടെ ജാഗ്രത പാലിച്ച് അത് മുന്നിലേക്ക് മാറ്റി. ഇതിനുശേഷം സംഘത്തിലൊരാള്‍ തന്റെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചതായും യുവതി പറഞ്ഞു.

ഇതോടെ ദമ്പതികള്‍ തിരിഞ്ഞുനിന്ന് ഇവര്‍ക്കെതിരെ പ്രതികരിച്ചു. 'സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറുന്നത്? എന്താണ് നിങ്ങളുടെ പ്രശ്നം?' എന്ന് ചോദിച്ചതോടെ, അതിക്രമം നടത്തിയയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംഘത്തിലൊരാള്‍ ആംഗ്യത്തിലൂടെ സൂചിപ്പിച്ചു. എന്നാല്‍, 'ഇയാള്‍ക്കെന്താണ് പ്രശ്നം? ഇത് ശരിയല്ല. ഞങ്ങള്‍ മറ്റൊരു രാജ്യത്ത് നിന്ന് വന്നവരാണ്' എന്ന് ദമ്പതികള്‍ പറഞ്ഞു.

സംഭവം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായതോടെ, യുവാക്കള്‍ അസഭ്യം പറയുകയും ലൈംഗികച്ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘത്തിലൊരാള്‍ പൊതുസ്ഥലത്ത് പാന്റസ് താഴ്ത്തി സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചശേഷം മൂവരും ഓടി രക്ഷപ്പെട്ടതായിട്ടാണ് ദമ്പതികളുടെ ആരോപണം. ബാഗില്‍ നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കാനായിരിക്കാം ഇവരുടെ ലക്ഷ്യമെന്നാണ് ദമ്പതികള്‍ കരുതുന്നത്.

സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും, പ്രാദേശിക ടൂര്‍ ഗൈഡിനെ വിവരം അറിയിച്ചിട്ടുണ്ട്. കോവിഡിന് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിച്ച സംഘമാണ് ഇവരെന്ന് ടൂര്‍ ഗൈഡ് അറിയിച്ചതായും, ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂര്‍ ഗൈഡ് ദമ്പതികള്‍ക്ക് ഉറപ്പുനല്‍കി.
കടപ്പാട് -മനോരമ

  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions