യു.കെ.വാര്‍ത്തകള്‍

പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്

പബുകളില്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്ന രീതിയായ 'വെര്‍ട്ടിക്കല്‍ ഡ്രിങ്കിങ്' നിയന്ത്രിക്കാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇടപെടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. തിരക്കേറിയ പബുകളില്‍ ആളുകള്‍ നിന്നുകൊണ്ട് സംസാരിക്കുകയും പാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നത് ബ്രിട്ടീഷ് ജീവിതശൈലിയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഡ്രാഫ്റ്റ് ലൈസന്‍സിങ് നയമാണ് വിവാദത്തിന് വഴിവച്ചത്. സോഹോ ഉള്‍പ്പെടെയുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ പുതുതായി ആരംഭിക്കുന്ന പബുകളില്‍ ഉപഭോക്താക്കള്‍ ബാറില്‍നിന്ന് നേരിട്ട് മദ്യം വാങ്ങുന്നതിനുപകരം ടേബിള്‍ സര്‍വീസ് പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. പബുകളില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നും ബാര്‍ മേഖലയില്‍ വലിയ തോതില്‍ ആളുകള്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്ന സാഹചര്യം കുറയ്ക്കണമെന്നും ഡ്രാഫ്റ്റില്‍ പറയുന്നു. സോഹോ പോലുള്ള പ്രദേശങ്ങളിലെ പുതിയ പബുകള്‍ രാത്രി 10 മണിയോടെ അവസാന ഓര്‍ഡര്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും ഇതിലുണ്ട്.

ശബ്ദശല്യവും പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുകയാണ് നിര്‍ദേശങ്ങളുടെ ലക്ഷ്യമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലിന്റെ വിശദീകരണം. എന്നാല്‍ നിയന്ത്രണങ്ങള്‍ ലണ്ടന്റെ പരമ്പരാഗത പബ് സംസ്‌കാരത്തെയും വെസ്റ്റ് എന്‍ഡിലെ രാത്രികാല സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉയര്‍ന്നു. പബ് ഉടമകളും വ്യാപാര സംഘടനകളും നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയതോടെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ നേതാവ് പോള്‍ സ്വാഡില്‍ വിശദീകരണവുമായി എത്തി. വെസ്റ്റ്മിന്‍സ്റ്ററിലെ പബുകളില്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്നത് നിരോധിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ലൈസന്‍സ് അപേക്ഷകളില്‍ കൂടുതല്‍ ഇരിപ്പിടങ്ങളും ടേബിള്‍ സര്‍വീസും പ്രോത്സാഹിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും നിലവിലുള്ള പബുകളിലെ ഉപഭോക്താക്കളുടെ സാധാരണ രീതികളെ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

അതേസമയം, പ്രാദേശിക കൗണ്‍സിലുകളുടെ ലൈസന്‍സിങ് തീരുമാനങ്ങളില്‍ ഇടപെടാന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. കൗണ്‍സിലുകള്‍ അതിരുകടന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പുതിയ അധികാരം ഉപയോഗിക്കുമെന്ന് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സോഹോയും വെസ്റ്റ് എന്‍ഡിന്റെ വലിയൊരു ഭാഗവും ഉള്‍പ്പെടുന്ന 'ക്യുമുലേറ്റീവ് ഇംപാക്ട് സോണില്‍' പുതിയ പബുകള്‍ക്കും ബാറുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനും വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പബ് സംസ്‌കാരം ബ്രിട്ടീഷ് സാമൂഹികജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions